Friday 27 December 2013

വെറുതെ ഒരു നിരര്‍ത്ഥസംഭാഷണം


പണികഴിഞ്ഞ് വിശ്രമിക്കാനിരുന്ന ഗര്‍ഭിണിയായ മരുമകളെ
അമ്മായിയമ്മ പിറകില്‍കൂടി വന്ന് ഒറ്റയടി
ദാ..കിടക്കുന്നു അമ്മയും കുഞ്ഞും
പിന്നെ പൊന്തിച്ചെടുത്ത് കിണറ്റിലിടാന്‍ ആളുണ്ടായതിനാല്‍
അതാരും അറിഞ്ഞില്ല..

തള്ളയുടെ ഉപദ്രവം സഹിക്കാന്‍ പറ്റാഞ്ഞ് എന്തോ സിവിലോ
മറ്റോ പഠിച്ച പെണ്ണ് ഇസ്ക്കൂളില്‍ ഉപ്പുമാവുണ്ടാക്കാന്‍
പോയെന്നും കേട്ടു..
അത് നക്കിതിന്നാന്‍ വേറെയും ചിലര്‍

പിന്നൊരുകാര്യം കേട്ടത് നേരെ തിരിച്ചാ
ഒരു തലയിണ ഉള്ളതുകൊണ്ട് അമ്മായിയമ്മയെ നൈസായ് അങ്ങ്
കാലപുരിക്കയച്ചു..ഒരു തടിച്ചി മരുമകള്‍..
അന്യഷിക്കാന്‍ വന്നവരെക്കാളും ഭേദം ശിക്കാരി ശംഭുവാണെന്നാ
തോന്നുന്നേ...

സ്വന്തം മകള്‍ പ്രായപൂര്‍ത്തിയായി പെറ്റുകൂട്ടിയിട്ടും അവളെ
തിരിച്ചറിയാത്ത ഏതോ മാതാപിതാക്കള്‍. പാവങ്ങള്‍
ഏതോ ശിലായുഗത്തിലാണ്‌ ജീവിക്കുന്നതെന്നാ തോന്നുന്നേ
ഏതെങ്കിലും ഭിഷഗ്വരന്മാര്‍ ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞു കൊടുക്കണേ
ശാസ്ത്രം വളര്‍ന്നു വലുതായ് പെറ്റുകൂട്ടുന്ന കാര്യം..

തള്ളയുടെ മകളാണെന്ന് നാട്ടുക്കാരു മുഴുവന്‍ (ലോകം മുഴുവന്‍)
അറിഞ്ഞിട്ടും തള്ളയുടെ കെട്ടിയോന്‍ മാത്രം അതറിഞ്ഞിട്ടില്ല
(പാവം നിഷ്കളങ്കന്‍)

അതും പോരാഞ്ഞ് സഹോദരിയാണെന്നും അമ്മയാണെന്നും
നോക്കാതെ അവരെ വെടിവച്ചു കൊല്ലാന്‍ ചിലര്‍
നടക്കുന്നുണ്ടെന്നും ഒരു കേള്‍വിയുണ്ട്..

വക്കീലോ ഡോക്ടറോ ആണെന്നും പറഞ്ഞ് നാലഞ്ച് കല്ല്യാണം
കഴിച്ച് അവരെ തട്ടിക്കളയുന്ന ഒരു കലാപരിപാടിയും ഉണ്ട്
പെണ്‍കുട്ടികളുടെ തന്തമാര്‍ ചെക്കനെ പറ്റി ഒന്നും
അന്യഷിക്കാതെയാണോ കെട്ടിച്ചു കൊടുക്കുന്നെ?
(അതില്‍ വഞ്ചിതയായവരില്‍ ചിലര്‍ പ്രതികാരവുമായ്
ഇറങ്ങിയെന്നും ഒരു ശ്രുതിയുണ്ട്)

കുളിരണിയിക്കുന്ന ചില രംഗങ്ങളുമായ് വളരെ വിവരമുള്ളവരുടെ
(അങ്ങനെ പറയപ്പെടുന്നു) ഒരു റിയാലിറ്റിഷോയും കൂട്ടത്തില്‍
കണ്ടു..(ഹാ ഷക്കീലപടം കാണാതെതന്നെ ആത്മനിര്‍വൃതിയടയാന്‍
സഹായിച്ചവരോട് നന്ദി പറയുന്നു)

എവിടെയൊക്കെയോ അഞ്ചു മണി മുതല്‍ പതിനൊന്ന് മണി വരെ
ഒരു പണിയുമില്ലാതെ കുത്തിയിരിക്കുന്ന ചിലര്‍ ഇതൊരു
മാതൃകയാക്കി നല്ല കുടുംബിനിയാവാന്‍ ശ്രമിക്കുന്നത്
ഇപ്പോള്‍ ചില വാര്‍ത്തകളില്‍ കാണുന്നു...


വാല്‍കഷ്ണം...

ഭാരത സ്ത്രീകള്‍തന്‍ ഭാവ ശുദ്ധി... ഏതു മഹാനാണ് ഇതെഴുതിയതെന്ന്
പാവം ഈ ലേഖകന് അറിയില്ല
എന്തായാലും അന്ന് ടീവി സീരിയലുകള്‍ ഉണ്ടാവില്ല അല്ലേ....

Tuesday 10 December 2013

......?



മുത്തൂര്‍ക്കരയില്‍ ബസ്സിറങ്ങി നടക്കുമ്പോള്‍ അയാള്‍ ഒന്ന് ചിന്തിച്ചിട്ടുണ്ടാകും.
ഞാനിപ്പോള്‍ എന്തിനാണ് ഇത്രയും ദൂരം ആരെയോ അന്വേഷിച്ചു വന്നത്.
എന്‍റെ ആരുമല്ല അവള്‍. പ്രണയിനിയോ.കൂട്ടുക്കാരിയോ. സഹോദരിയോ.
ആരുമല്ല. കൂടിയാല്‍ ഒരാഴ്ച അതിനിടയില്‍ ഒരു ദിവസ്സത്തെ പരിചയം.
പക്ഷെ കണ്ടുപിടിച്ചേ പറ്റൂ.
പുതുമുഖങ്ങളെ കാണുമ്പോഴുള്ള നാട്ടുക്കാരുടെ ചോദ്യങ്ങള്‍ നിറഞ്ഞ
കണ്ണുകളെ കബളിപ്പിച്ച്‌ വലിയ ഉറപ്പില്ലെങ്കിലും മുന്നില്‍ കണ്ട വഴിയിലേക്ക്ഞാന്‍ നടന്നു.
മുത്തൂര്‍ക്കര എന്നു കേട്ടപ്പോള്‍ തീരെ പുരോഗമനം കടന്നുചെല്ലാത്ത ഒരു
സ്ഥലം എന്നുള്ള എന്‍റെ സങ്കല്‍പ്പം പോളിച്ചെഴുതുന്നതായിരുന്നു
ഞാനവിടെ കണ്ട കാഴ്ചകള്‍.
ഒരു ടൌണ്‍ എന്നുവേണമെങ്കില്‍ പറയാം. അത്യാവശ്യം വലിയ
കടമുറികളും ഒരു ടാക്സി പാര്‍ക്കുമൊക്കെയായ് ഒരു സെന്റര്‍.
പല ദിക്കുകളിലേക്കായ് ചിതറിപ്പോകുന്ന പാതകള്‍ അതിലൊന്നിലെ
ചെമ്മണ്‍ പാതയിലേക്കാണ് ഞാനവളെ തേടി നടന്നത്.
എന്തോ. എന്‍റെ മനസ് പറയുന്നു. ഈ വഴി അവസ്സാനിക്കുന്നിടത്ത്
അവളുണ്ടാകും. ഇനി ഇല്ലെങ്കില്‍?
ശരിയായ പേരോ വിലാസമോ ഒന്നും അറിയില്ല.
എല്ലാവരോടും പറയാറുള്ളത് പോലെ ഒരു കള്ള പേര്. സ്ഥലം.
അതുതന്നെയാവുമോ എന്നോടും പറഞ്ഞിട്ടുണ്ടാവുക?
“അനുരാധ” അതായിരുന്നു എന്നോടവള്‍ പറഞ്ഞ പേര്.
പിന്നെ മുത്തൂര്‍ക്കര എന്നൊരു സ്ഥലവും. ഇത് രണ്ടുംവച്ച് ഈ സ്ഥലത്തെ ജനക്കൂട്ടത്തിനിടയില്‍ ഞാനവളെ കണ്ടുപിടിക്കണം.
ഓര്‍ത്തപ്പോള്‍ ഇന്നുതന്നെ തിരിച്ചുപോയാലോ എന്ന ചിന്ത എന്നില്‍
വരാതിരുന്നില്ല.
റോഡിലെ ചെമ്മണ്ണ്‍ അവിടെ വീശുന്ന വിളറിയ കാറ്റില്‍ അയാളുടെ വിയര്‍ത്ത നെറ്റിയില്‍ സ്ഥാനം പിടിച്ചിരുന്നു.
എന്നെ അത്ഭുതപ്പെടുത്തുകയും അതേ സമയം നിരാശപ്പെടുത്തുകയും
ചെയ്ത് ആ വഴി അവിടെ അവസ്സാനിച്ചിരിക്കുന്നു.
രണ്ടു വശങ്ങളിലായ് കെട്ടിയുയര്‍ത്തിയ ചെറിയ രണ്ട് മണ്‍ത്തിട്ടകള്‍.
അതില്‍ തട്ടിനില്‍ക്കുന്നു  ഞാന്‍ വന്ന വഴി.
അതിനുമുന്നില്‍ ചെറിയൊരു മുറ്റം. ഓലകൊണ്ട് മറച്ച ഒരു വീട്.
ചെറിയൊരു കൂരയാണെങ്കിലും വളരെ വൃത്തിയുള്ളത്. ഉമ്മറത്ത്‌
ഒരു ഫൈബര്‍ കസേര. ഒരു സൈഡില്‍ കിണ്ടിവെള്ളം വച്ചിരിക്കുന്നു.
‘ഇവിടെയാരുമില്ലേ?’ അകത്തു മൂടിക്കിടക്കുന്ന ഇരുട്ടിലേക്കു നോക്കി
ഞാന്‍ ചോദിച്ചു.
‘ആരാ?’ പുറകില്‍ നിന്നൊരു ചോദ്യം.
എകദേശം ഒരറുപത്‌ വയസ്സുള്ള ഒരു സ്ത്രീ. 
എന്തോവലിയ പണിയിലായിരുന്നെന്നു വ്യക്തം. അവരുടെ കറുത്ത നിറമുള്ള മുഖത്തുംനഗ്നമായ ചുക്കിച്ചുളിഞ്ഞ വയറിലും വിയര്‍പ്പുമണികള്‍ തൂങ്ങി കിടക്കുന്നു.
‘അനുരാധ’ ഞാന്‍ പെട്ടെന്ന് പറഞ്ഞുപോയ്.
അവര്‍ എന്‍റെ തൊട്ടുമുന്നില്‍ വന്നുനിന്നു. ‘ആര്?’
‘അല്ല അനുരാധയുടെ വീടാണോ ഇത്’
‘മോനെവിടുന്നാ?’ അവര്‍ അല്‍പ്പം സ്നേഹത്തോട് കൂടി ചോദിച്ചു.
‘ഞാന്‍ കുറച്ചു ദൂരെനിന്നാ അനുരാധ എന്നൊരു കുട്ടിയെ അന്വേഷിച്ചു
വന്നതാ.
‘ഇപ്പോഴത്തെ പെണ്‍പിള്ളാരുടെ പേരൊന്നും പറഞ്ഞാല്‍ നിക്കറിയില്ല.
അച്ഛന്‍റെയോ അമ്മയുടെയോ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ ഞാനറിഞ്ഞേക്കും.
അവര്‍ ചവിട്ടുപടിയില്‍ ഇരിപ്പുറപ്പിച്ചു.
പെട്ടെന്നൊരു ഓര്‍മ എന്നില്‍ കത്തി. ഒരു കൗതുകത്തിന് ഞാനെടുത്ത അവളുടെ ഫോട്ടോ എന്‍റെ മൊബൈലില്‍ കാണണം. ഞാനൊന്ന്
തിരഞ്ഞുനോക്കി. 
‘ഇതാണ് ഞാന്‍ പറഞ്ഞ കുട്ടി അറിയുമോ?’
ഞാന്‍ മൊബൈല്‍ അവരുടെ നേരെ നീട്ടി.
‘ഇത് രാഗിണിയല്ലേ?’
‘രാഗിണിയോ?’ എനിക്ക് അമ്പരപ്പുണ്ടായില്ല ഞാനത് പ്രതീക്ഷിച്ചതാണ്.
‘അതേ ഇവിടുത്തെ മേലേപുറം തറവാട്ടിലുള്ളതാ. അവിടെ കാണുന്ന
തുണിക്കടയില്‍ ചോദിച്ചാല്‍ അറിയാം. അതവരുടെ കടയാ,’
ഞാന്‍ തിരിഞ്ഞു നടന്നു. അവരോടൊരു നന്ദി പോലും പറഞ്ഞില്ല.
അവരത് പ്രതീക്ഷിക്കുന്നില്ലെന്നെനിക്ക്‌ തോന്നി.
‘രാഗിണി’ ‘അനുരാധ’ ഏതാവും സത്യം.?
വലിയൊരു ഷോപ്പിംഗ്‌മാള്‍ എന്നുതന്നെ പറയാം.
ഞാന്‍ ഉള്ളിലേക്ക് കയറി. വെളുത്തു മെലിഞ്ഞൊരു പെണ്‍കുട്ടി
പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു.
‘എന്താണ് സാര്‍ വേണ്ടത്’
എന്‍റെ കണ്ണുകള്‍ ആ ഷോപ്പിംഗ്‌മാളിന്‍റെ ഉടമയെ തിരയുകയായിരുന്നു.
‘എനിക്കിതിന്‍റെ ഉടമസ്ഥനെ ഒന്ന് കാണാന്‍ പറ്റുമോ?’
‘ഓ ഷുവര്‍ സാര്‍ വരൂ’
അവളെന്നെയുംകൂട്ടി അകത്തേക്ക് കയറി.
വലിയൊരു കൗണ്ടറിനപ്പുറത്ത് ലാപ്ടോപിലെക്കും കണ്ണുംനട്ടിരിക്കുന്ന ഒരാള്‍. മുതലാളിയാണെന്നു വ്യക്തം.
അയാള്‍ ചിരിച്ചുകൊണ്ട് എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു.
‘ഞാന്‍ ബിസിനസ് സംസാരിക്കാന്‍ വന്നതല്ല. ഒരാളെ തിരക്കി വന്നതാണ്’
‘നിങ്ങളോട് ചോദിച്ചാല്‍ അറിയാന്‍ പറ്റുമെന്ന് ഞാന്‍ വിശ്യസിക്കുന്നു’
അയാള്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി.
‘അനുരാധ എന്നൊരു കുട്ടിയെ അന്വേഷിച്ചു വന്നതാണ് ഞാന്‍’
‘പക്ഷെ ഇവിടെയെത്തിയപ്പോള്‍ അവള്‍ രാഗിണിയായ് മാറിക്കഴിഞ്ഞിരിക്കുന്നു’
ഞാന്‍ മൊബൈല്‍ അയാളുടെ നേര്‍ക്ക്‌ നീട്ടി.
അയാളുടെ മുഖത്തെ പുഞ്ചിരി അല്പം മാഞ്ഞു.
‘നിങ്ങള്‍ക്കെങ്ങനെ ഇവളെയറിയാം?’
‘എന്‍റെ കൂടെ ജോലിയിലുണ്ടായിരുന്ന ഒരു കുട്ടിയാ. പക്ഷെ ഇപ്പോള്‍
കുറച്ചു ദിവസ്സമായ് അവള്‍ അപ്രതക്ഷ്യമാണ്’
എന്‍റെ നാവില്‍ വന്ന ഒരു നുണ ഞാനറിയാതെ പുറത്തുവന്നു.
‘നിങ്ങളുടെ കൂടെയോ?’ അയാളുടെ മുഖത്ത് ആശ്ചര്യം.
‘ഒന്നുകില്‍ നിങ്ങള്‍ക്ക് ആളുതെറ്റി’ ‘അല്ലെങ്കില്‍!
‘അല്ലെങ്കില്‍’ അതിന്‍റെ അര്‍ഥം ഞാന്‍ ഊഹിച്ചു.
‘രാഗിണി എന്‍റെ സഹോദരന്‍റെ മകളാണ്’ ‘പക്ഷെ രണ്ടു വര്‍ഷമായ് അവള്‍ ഈ ലോകത്തില്ല’
അയാള്‍ മേശയില്‍ നിന്നും ഒരു ഫോട്ടോ എടുത്ത് എനിക്കു തന്നു.
ഒരു വേള എന്‍റെ ശ്യാസം ഒന്ന് നിശ്ചലമായി. ഞാന്‍ തിരക്കി നടക്കുന്നവള്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചു പോയെന്നോ?
“നോ” ഞാനലറി. ‘ഒരിക്കലുമില്ല രണ്ടാഴ്ച മുന്‍പ് ഇവളെന്‍റെ കൂടെയുണ്ടായിരുന്നു’
ഞാന്‍ മേശയില്‍ ആഞ്ഞടിച്ചു.
‘സുഹൃത്തേ എനിക്കു നിങ്ങളോട് നുണ പറയേണ്ട ആവശ്യമില്ല’
‘എന്‍റെ മകനാണ് അവളുടെ ചിതയ്ക്ക് തീ കൊളുത്തിയത്’
‘നിങ്ങള്‍ കണ്ടത് വേറെ ആരെയെങ്കിലുമായിരിക്കും’
‘അല്ലെങ്കില്‍തന്നെ ഇതു ചോദിക്കാന്‍ നിങ്ങളാരാ?'
‘ആരുമല്ല’ ‘ആരുമല്ല’ പതുക്കെ പിറുപിറുത്തുകൊണ്ട് ഞാന്‍ സമനില
തെറ്റിയവനെപോലെ എഴുന്നേറ്റു പുറത്തേക്കു നടന്നു.
എന്‍റെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ പുറത്തേക്ക് വന്നു.
“ഒരു ദിവസ്സത്തെ കാമം തീര്‍ക്കാന്‍ ഞാന്‍ വാടകയ്ക്കെടുത്തവള്‍.
എന്തിനുവേണ്ടി ഞാനവളെ തിരയുന്നു.?
ഇത്രയും വലിയ വീട്ടില്‍ ജനിച്ചവളെന്തിനു ഈ വഴി തിരഞ്ഞെടുത്തു.?
രണ്ടുവര്‍ഷം മുന്‍പ് മരിച്ചവള്‍ എങ്ങനെ എന്നോടൊത്തു ശയിച്ചു”.?
പോകാന്‍ നേരം അവളെന്നോട് പറഞ്ഞ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങി.
‘ഇനിയെന്നെ വിളിക്കരുത്. അന്വേഷിക്കരുത്. ഒരു രാത്രിക്ക് വേണ്ടി വന്നു
അതുപോലെ പോയ്‌ അത്രമാത്രം’
ഇനി ഈ നാട്ടുകാര്‍ എന്നോട് കള്ളം പറയുകയാണോ?
ആണെങ്കില്‍ എന്തിന്? ഇനി കള്ളം പറയുന്നത് ഞാന്‍ തന്നെയാണോ?
ഒന്നും വ്യക്തമല്ല.
റോഡരികില്‍ ബള്‍ബുകള്‍ വെളിച്ചം വിതറി തുടങ്ങിയിരുന്നു.
അനുരാധയെ കുറിച്ചുള്ള എന്‍റെ ആദ്യത്തെ തിരച്ചില്‍ ഇവിടെ കഴിഞ്ഞിരിക്കുന്നു.
തല്‍ക്കാലം നാട്ടിലേക്ക് മടങ്ങാം.
ശ്രീ മുരുകന്‍റെ പേരുള്ള ബസ്സ്‌ എന്‍റെയടുത്ത് നിരങ്ങിനിന്നു.
എന്നെയും വഹിച്ചുകൊണ്ട് ആ വാഹനം നീങ്ങിത്തുടങ്ങി.
ഇതിലുള്ള യാത്രക്കാരെല്ലാം മുത്തൂര്‍ക്കരയില്‍ ആരെയെങ്കിലും തിരക്കി
വന്നതാവുമോ?
ബസ്സില്‍ ഏതോ തമിഴ് പാട്ട് വച്ചിരിക്കുന്നു. പക്ഷെ ആരും അത്
ശ്രദ്ധിക്കുന്നില്ലെന്നെനിക്ക്‌ തോന്നി.
ഇനി നാലഞ്ചു മണിക്കൂര്‍ എടുക്കും നാട്ടിലെത്താന്‍ അതുവരെ ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍.
‘ക്ഷീണിച്ചോ എന്നെ തേടി നടന്ന്’ അനുരാധയുടെ ശബ്ദം.
ഞാനൊന്ന് ഞെട്ടിതിരിഞ്ഞ് പുറകിലേക്ക് നോക്കി.
ഇല്ല പുറകില്‍ രണ്ടു ചെറുപ്പക്കാര്‍ ഇരുന്നുറങ്ങുന്നു.
തിരക്കേറിയ റോഡിലൂടെ ബസ്സ് ഒരു മെയ് വഴക്കം വന്ന അഭ്യാസിയുടേത് പോലെ ഒഴുകി നീങ്ങി.
‘മധുവേട്ടാ’ ‘മധുവേട്ടാ’ ഉറക്കം തടസ്സപ്പെടുത്തി വേലന്‍റെ ശബ്ദം കാതുകളില്‍ മുഴങ്ങി.
പാതിരാത്രി എപ്പോഴോ ആണ് വന്നുകിടന്നത് ഉറക്കം മതിയായില്ല.
അപ്പോഴേക്കും ഓരോരുത്തരായ് വന്നുതുടങ്ങി.
ഞാന്‍ എഴുന്നേറ്റു മൊബൈല്‍ നോക്കി.
‘ഓ’ പന്ത്രണ്ട് മിസ്സ്‌ കോള്‍ എല്ലാം ടോണിയുടെ.
സമയം നോക്കിയപ്പോള്‍ 10.30 ആകുന്നു.
‘മധുവേട്ടാ’ പിന്നെയും അവന്‍റെ വിളി.
‘വേലന്‍’ ഫ്ലാറ്റിലെ എല്ലാവരുടെയും ഒരു സഹായി എന്ന് വേണമെങ്കില്‍ പറയാം. എന്തു കാര്യവും വിശ്യസിച്ച് ഏല്‍പ്പിക്കാം.
അവനേപറ്റി മറ്റുള്ളവരെ പോലെ കൂടുതലൊന്നും എനിക്കും അറിയില്ല.
ഞാന്‍ ഇവിടെ വന്നതുമുതല്‍ അവന്‍ എന്റടുത്ത് വരുന്നു.
‘എന്താ വേലാ?’ ഉറക്കം നഷ്ടപ്പെടുത്തിയതിലുള്ള നീരസം ഞാന്‍ മുഖത്തോളിപ്പിച്ചു ചോദിച്ചു.
‘ടോണിചേട്ടന്‍ എന്നെ വിളിച്ചിരുന്നു മധുവേട്ടനെ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു’
‘അതുകൊണ്ട് എന്നെ പറഞ്ഞു വിട്ടതാ’ ഉച്ചയാകുമ്പോഴേക്കും ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്’
‘ആ ഞാന്‍ പൊയ്ക്കോളാം’
നഗരത്തിന്‍റെ മുഖച്ഛായ മാറ്റിമറിക്കുന്നവര്‍ കൂട്ടമായ്‌ ഇരിക്കുന്ന സ്ഥലം
അതില്‍ ടോണിയും ഒരു പങ്കാളി.
എന്നെ കണ്ടപാടെ അവന്‍ ഒന്ന് ചിരിച്ചു.
‘ഓ നീ വന്നോ? ഞാന്‍ ഹാഫ്ഡേ ലീവ് പറഞ്ഞിട്ടുണ്ട് നീ വന്നിട്ട് കണ്‍ഫോം ചെയ്യാമെന്ന് കരുതി. നീ ഇരിക്ക് ഞാന്‍ എം ഡി യെ കണ്ടിട്ട് വരാം.
അവനെന്നെയും കൊണ്ടുപോയത് അവിടെതന്നെയുള്ള ഒരു ചെറിയ കുട്ടികളുടെ പാര്‍ക്കിലേക്കായിരുന്നു.
‘എന്തായ് നീ പോയിട്ട്?
‘അവള്‍ അനുരാധയല്ല രാഗിണി’
‘ഉം’ അവന്‍ ആകാംക്ഷയോടെ എന്നെ നോക്കി.
‘പക്ഷെ അതല്ല രസം. അവള്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചുപോയിരിക്കുന്നു’
ഞാന്‍ അവിടെ സംഭവിച്ചതെല്ലാം ടോണിയോടു പറഞ്ഞു.
‘ഇതാണ് എനിക്ക് കിട്ടിയ വിവരം’
‘ഇനി ഞാനെന്ത് ചെയ്യും ടോണി?’
‘അല്ല മധു ഞാന്‍ വേറൊരു കാര്യം ചോദിക്കട്ടെ?’
അവന്‍ ഒച്ചയല്‍പ്പം താഴ്ത്തി.
‘നിനക്കെന്തിനാ അവളെ?’ ‘ആദ്യമായ് കൂടെകിടന്നവളോട് നമ്മള്‍
പുരുഷന്മാരെ സംബന്ധിച്ച് ഒരു താല്പര്യം തോന്നാം.പക്ഷെ ഞാന്‍ നിന്നില്‍ കാണുന്നത് അതല്ല. എനിക്കെന്തോ ചെറിയൊരു ഭയം തോന്നുന്നു’
‘അറിയില്ല ടോണി എനിക്കറിയില്ല. ഞാനെന്തിന് അവളെ തേടുന്നുവെന്ന്’
‘പക്ഷെ കുറച്ചു ദിവസ്സമായ് ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡ്‌ ആണ്’
ടോണിക്ക് മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാന്‍ കഴിയൂ’
ഞാന്‍ അപേക്ഷാഭാവത്തില്‍ അവനെ നോക്കി.
‘ഞാനവളെ നിനക്ക് പരിചയപ്പെടുത്തി എന്നുള്ളത് നേരാ. പക്ഷെ അനുരാധ എന്ന പേരുപോലും നീ പറഞ്ഞാ ഞാനറിയുന്നത്’
‘ആ പിന്നെ നീ പോയതിന് ശേഷം ഞാന്‍ അവളെ കണ്ട റസ്റ്റോറന്റിലേക്ക്‌ പോയിരുന്നു. ആ വെയ്റ്റര്‍ ചെക്കന്‍ തന്ന നമ്പരാ നിന്നോട് പറഞ്ഞിട്ട് വിളിക്കാമെന്നു കരുതി’.
ഞാനത് തട്ടി പറിച്ചു.  ‘ഇപ്പോള്‍തന്നെ വിളിച്ചാലോ? ടോണി’
‘ഉം നീ വിളിച്ചു നോക്ക്’
ഞാന്‍ ആകാംക്ഷയോടുകൂടി ഓരോ നമ്പരും മൊബൈലില്‍ തൊട്ടു.
ഒരു കിളി നാദം ‘സോറി നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ സ്വിച് ഓഫ്‌ ചെയ്തിരിക്കുന്നു ദയവായ് അല്‍പ്പസമയം കഴിഞ്ഞു വിളിക്കുക’
‘ശ്ശെ’ ഞാന്‍ തലയില്‍ തട്ടി.
‘എന്താ മധു വിട്ടുകള ഇനിയതിനെപറ്റി ചിന്തിക്കേണ്ട. പോട്ടെ’
‘നീ ഇന്ന് എന്‍റെ കൂടെ കൂടുന്നോ? അതോ ഫ്ലാറ്റിലേക്ക് പോകുന്നോ?’
അവന്‍ എഴുന്നേറ്റു 
‘ഇല്ല ടോണി നീ പൊയ്ക്കോ ഞാന്‍ കുറച്ചുകഴിഞ്ഞ് പൊയ്ക്കോളാം’
അവന്‍ കണ്ണില്‍ നിന്ന് മായുന്നത് വരെ ഞാനവനെയും നോക്കി ഇരുന്നു.
അറിയാതെ എന്‍റെ വിരലുകള്‍ വീണ്ടും മൊബൈലിലെ അക്കങ്ങളില്‍ പതിഞ്ഞു.....

അസ്തമയ സൂര്യന്‍റെ ചുവപ്പ് രാശിയോടുകൂടി ശാന്തതയോടെ പതഞ്ഞൊഴുകുന്ന തിരകള്‍ കാലുകളില്‍ വന്നുതട്ടി എന്നെ നനച്ചുകൊണ്ട്
തിരികെ പോയ്‌.
കുങ്കുമ സൂര്യന്‍ അവളുടെ കവിളില്‍ മറ്റൊരു രൂപം തീര്‍ത്തു.
നീണ്ട മുടിയിഴകള്‍ അവിടുത്തെ നനഞ്ഞ കാറ്റില്‍ ഓരോ ഇതളുകളായ്
പാറി കളിച്ചു.
കുതിര്‍ന്ന മണല്‍ തരികളില്‍ സ്വയം തീര്‍ത്ത ദ്വാരങ്ങളില്‍ നിന്നും ചെറു ഞണ്ടുകള്‍ കുസൃതിയോടെ അവളുടെയടുത്തേക്ക്‌ ഓടിയടുത്തു.
“അനുരാധ”
അവളുടെ കവിളില്‍ തിളങ്ങുന്ന സൂര്യരശ്മികള്‍. അതെന്നില്‍ തട്ടി തെറിച്ചു.
‘ഞാന്‍ പറഞ്ഞതല്ലേ ഇനിയെന്നെ കാണാന്‍ ശ്രമിക്കരുതെന്ന്. പിന്നെന്തിനാ
നീ വീണ്ടും വീണ്ടും എന്‍റെ പിന്നാലെ?’
‘പക്ഷെ അനുരാധാ! ഞാന്‍ നിന്നെക്കുറിച്ച് അറിഞ്ഞത്? അതെങ്കിലും എനിക്ക് മനസ്സിലാക്കിത്തരൂ.
ശാന്തമായ് ഒഴുകിയ തിരകള്‍ അവളുടെ മുഖത്ത് ആഞ്ഞടിച്ചു.
‘എന്തിന് നീ അതറിയണം? നിന്‍റെ ഒരു ദിവസ്സത്തെ ദാഹത്തിന് വേണ്ടി ഞാന്‍ വന്നു. അതുപോലെ തിരിച്ചു പോയി. അതവിടെ അവസ്സാനിച്ചേ പറ്റൂ’.
‘അല്ലെങ്കില്‍ നീയതറിയാന്‍ ഒരുപാട് അനുരാധമാരെ തേടി നടക്കേണ്ടി വരും’.
അവളുടെ കവിളിലെ ചുവപ്പ് നിറം മായ്ച്ചുകളഞ്ഞ് തിരകള്‍ക്കിടയില്‍
എന്‍റെ ആകാംക്ഷകളെക്കാള്‍ വേഗത്തില്‍ സൂര്യന്‍ ഒളിച്ചിരുന്നു...
പത്താമത്തെ അക്കവും കഴിഞ്ഞ് പച്ച ബട്ടണില്‍ വിരലമര്‍ത്തി ഞാന്‍
മൊബൈല്‍ ചെവിയോട് ചേര്‍ത്തു.

“സോറി നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു”

Friday 1 November 2013

ഉന്മാദം ബാധിക്കുന്ന മനസ്സുകള്‍



പതിവുപോലെ ഒഴിവുദിവസത്തില്‍ കൂട്ടുകാരുടെ വീട്ടില്‍ നടക്കുന്ന കലാപരിപാടി. കയ്യില്‍ മധുചഷകം ഏന്തി വലിയ ലോകകാര്യങ്ങളെ പറ്റി
തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു.
പക്ഷെ ഞങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ വിളിക്കാതെ വന്ന
ഒരതിഥിയെപോലെ അസഹനീയമായ ഒരു നിലവിളി ഇടയ്ക്കിടെ
മുങ്ങിപോകുന്നുണ്ടായിരുന്നു.
അതില്‍ ഞാന്‍ മാത്രമേ അസ്വസ്ഥത പ്രകടിപിച്ചുള്ളൂ.
‘ദീപു നമുക്ക് പോകാം എനിക്കെന്തോ..’
അവനെന്‍റെ തുടയില്‍ പതുക്കെ അടിച്ചുപറഞ്ഞു.
‘നിനക്കെന്താ ഇന്നിത്ര തിരക്ക്? സമയമായിട്ടില്ലല്ലോ?’
‘അതല്ല ദീപു നീയാ ശബ്ദം ശ്രദ്ധിച്ചോ? എനിക്കെന്തോ ഒരു വല്ലായ്മ’
ഗ്ലാസിലെ അവസ്സാനതുള്ളി ഞാന്‍ നിലത്ത് ഒഴിച്ച് പറഞ്ഞു.
‘ഇന്നിനി മതി’
പക്ഷെ അവനെന്നെ എന്തുവന്നാലും വിടില്ല എന്ന ഭാവത്തോടെ എന്‍റെ
ഗ്ലാസ് പിടിച്ചുവാങ്ങി അതില്‍ വളരെ അളന്നുകുറിച്ച് ലഹരിയുടെ
മുന്തിയ പാനീയം ഒഴിച്ച് ചുണ്ടിലെ സിഗരറ്റ്കുറ്റി ആഷ്ട്രേയില്‍
കുത്തികെടുത്തി പറഞ്ഞു.
‘ആ നിലവിളി നിന്നെ വല്ലാതെ ശല്ല്യപ്പെടുത്തുന്നുണ്ടല്ലേ?’
‘അതൊരു നിസ്സഹായതയുടെ നിലവിളിയാണ്’
‘മനുഷ്യനായ് ജനിച്ചുപോയില്ലേ സ്വയം ആ ജീവിതം നശിപ്പിക്കാന്‍
പറ്റാത്തതിലുള്ള നിലവിളി’
‘അല്ലെങ്കില്‍ ഒരു മനുഷ്യജീവിതത്തെ ചങ്ങലകണ്ണികളില്‍ കുരുക്കിയിട്ട
തന്‍റെ ബന്ധുജനങ്ങളോടുള്ള പക എങ്ങനെ വേണമെങ്കിലും വ്യാഘ്യാനിക്കാം’
‘രാകേഷിനറിയാമോ? ഉന്മാദം പിടിപെട്ട മനസ്സിന്‍റെ ഭീകരമായ അവസ്ഥകള്‍’
‘മതി നിര്‍ത്ത്’ ഞാന്‍ വളരെ അസഹ്യതയോടെ പറഞ്ഞു.
പക്ഷെ അവന്‍ എന്നെയനുസ്സരിക്കാതെ അടുത്ത സിഗരറ്റിനു തീകൊടുത്തു.
കസേരയില്‍ ഒന്നുകൂടി ചാരിയിരുന്ന് പതുക്കെ എന്നോട് പറയാന്‍ തുടങ്ങി.
‘രാകേഷ് എപ്പോഴെങ്കിലും നമ്മുടെ മനസ്സിനെപറ്റി ചിന്തിച്ചിട്ടുണ്ടോ?
അവയുടെ സഞ്ചാരപഥങ്ങളെപറ്റി ആലോചിച്ചിട്ടുണ്ടോ?’
‘ഒരു കാറ്റ് നിറച്ച ബലൂണ്‍ പോലെയാണ് നമ്മുടെ മനസ്സ്’
‘എപ്പോള്‍ വേണമെങ്കിലും അത് പൊട്ടിത്തെറിക്കാം’
‘അതിന്‍റെ നിയന്ത്രണചരട് ആരുടെ കയ്യിലാണെന്ന് ഇതുവരെ ഒരു ശാസ്ത്രവും കണ്ടുപിടിച്ചിട്ടില്ല’
‘നീയെന്നെങ്കിലും ആ നിലവിളിയുടെ ഉടമയെ കണ്ടിട്ടുണ്ടോ?’
ഒരു ഹിപ്നോട്ടിക് മാന്ത്രികന്‍റെ ആജ്ഞയനുസ്സരിക്കുന്നതുപോലെ
ഞാന്‍ യാന്ത്രികമായ്‌ പറഞ്ഞു.
‘ഇല്ല’
‘അയ്യാളും നിന്നേ പോലൊരു ഡോക്ടറാണ്’
പെട്ടെന്ന് തലക്കടികിട്ടിയപോലെ ഞാന്‍ ഒന്ന് ഞെട്ടി ദീപുവിനെ നോക്കി.
എന്‍റെ ഞെട്ടല്‍ അവന്‍ പ്രതീക്ഷിച്ചിരുന്നു എന്നപോലെ അവനില്‍
ഒരു പുഞ്ചിരി ഒളിഞ്ഞുകിടന്നു.
‘മനുഷ്യനെ ബാധിക്കുന്ന ദുഷിച്ച രോഗാവസ്ഥകളെ ഒറ്റ നോട്ടംകൊണ്ടു
ഇല്ലാതാക്കിയിരുന്ന വളരെ പേരുകേട്ട ഒരു ഡോക്ടര്‍’.
‘പക്ഷെ അയ്യാളുടെ ചിന്തകള്‍ മാറിമറിഞ്ഞുതുടങ്ങുന്നത് ആരും
മനസ്സിലാക്കിയില്ല’
‘ചികിത്സയില്‍ ചില കൈപിഴകള്‍ വരുന്നതുവരെ ആ താളം തെറ്റല്‍
മനസ്സിലാക്കിയപ്പോഴേക്കും അയ്യാള്‍ പൂര്‍ണമായ് തന്‍റെ പേരിനെ മായ്ച്ചുകളഞ്ഞിരുന്നു’
‘സ്കിസോഫ്രീനിയ എന്ന രോഗാവസ്ഥയുടെ ഭീകരമുഖം അതാണയ്യാള്‍’
ഉപയോഗിക്കാതെ എരിഞ്ഞുതീര്‍ന്ന സിഗരറ്റിലേക്കും എന്‍റെ മുഖത്തേക്കും
ദിപു മാറിമാറി നോക്കി.
എന്തോവലിയ ജോലി തീര്‍ത്തത്പോലെ ഞാന്‍ വലിയൊരു ദീര്‍ഘശ്യാസം വിട്ട് അവനോടു ചോദിച്ചു.
‘നമുക്കയ്യാളെ ഒന്ന് കാണാന്‍ പറ്റുമോ?’
നിഗൂഡമായൊരു പുഞ്ചിരിയോടെ ദിപു ഒരു മറുചോദ്യമെറിഞ്ഞു.
‘എന്താ നിനക്കിപ്പോള്‍ അങ്ങനെയൊരു തോന്നല്‍?’
‘ഒന്നുമില്ല വെറുതെ ഒന്ന് കാണണമെന്ന് തോന്നി’
‘ഉം നമുക്കൊന്ന് പോയിനോക്കാം’
മദ്യം തലയ്ക്കു പിടിച്ചതിന്‍റെ ആവേശമോ അതോ എന്‍റെ ആകാംക്ഷയോ...
ഞാന്‍ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു അവന്‍റെ കൈപിടിച്ചു.
‘എന്നാ വാ നമുക്കിപ്പോതന്നെ പോകാം’
‘ഇപ്പോഴോ’ അവന്‍ ചുമരിലെ ക്ലോക്കിലേക്ക് നോക്കി.
അതില്‍ സമയത്തെ സൂചിപ്പിക്കുന്ന പങ്കാളികള്‍ ഒന്നായ്തീര്‍ന്നിരിക്കുന്നു.
എന്തോ നഷ്ടപെട്ടതുപോലെ എന്‍റെ മുഖം വാടി.
അതുകണ്ടിട്ട് ദിപു എന്‍റെ തോളില്‍ തട്ടി പറഞ്ഞു.
‘നിരാശപെടേണ്ട നമുക്ക് നാളെ കാലത്തുതന്നെ പോകാം’
ഞാന്‍ നിരാശയോടെ അവനോടൊത്തുള്ള അന്നത്തെ രാത്രിക്ക് വിടപറഞ്ഞു.
പിറ്റേന്ന് ദിപുവിന്‍റെ വിളി കേട്ടാണ് ഞാന്‍ അന്നത്തെ ഉറക്കത്തിന്
തിരശ്ശീലയിട്ട് എഴുന്നേറ്റത്.
അവന്‍ എന്‍റെ കിടക്കയില്‍ കാല്‍ഭാഗത്തായ് ഇരുന്നു
‘ഉം’ ഞാന്‍ ഒരു ചോദ്യഭാവത്തില്‍ അവനെ നോക്കി.
എന്‍റെ ഉറക്കച്ചടവുള്ള കണ്ണുകളില്‍ സൂക്ഷിച്ചുനോക്കി അവന്‍ തുടര്‍ന്നു.
‘നീയെന്താ ഇന്നലെ പറഞ്ഞതൊക്കെ മറന്നുപോയോ?’
ഒരു സ്വപ്നം ഓര്‍ത്തെടുക്കുന്നത്പോലെ ഞാനെന്‍റെ തലയില്‍ കൈയോടിച്ചുകൊണ്ട് ആലോചിച്ചു.
എന്‍റെ ഓര്‍ത്തെടുക്കല്‍ കണ്ടിട്ട് ദിപു എന്‍റെ ചെവിയില്‍ പറഞ്ഞു
‘സ്കിസോഫ്രീനിയ’
‘ഓ അതാണോ’ ഞാന്‍ ഒരു താല്പര്യകുറവോടെ പുതപ്പുമാറ്റി എഴുന്നേറ്റു.
‘എന്താ നിനക്കൊരു മടുപ്പ്?’
ഞാന്‍ അവന്‍റെ മുന്നില്‍ ഒരു കസേര വലിച്ചിട്ടു അതില്‍ ഇരുന്നു.
‘എന്തോ ലഹരി തന്ന ധൈര്യം ചോര്‍ന്നുപോയത് കൊണ്ടാണെന്ന് തോന്നുന്നു
എനിക്കു വല്ലാത്ത ഭയം’
‘എന്താ രാകേഷ് ഇതിനു ലഹരിയെ കൂട്ട് പിടിക്കേണ്ട ആവശ്യം ഉണ്ടെന്നു
തോന്നുന്നില്ല’
‘നീയെന്തായാലും ഒന്ന് കുളിച്ചു ഉഷാറാവ് ഞാന്‍ പുറത്തു വെയ്റ്റ് ചെയ്യാം’
അവന്‍ എഴുന്നേറ്റു പുറത്തുപോയി.
ഞാന്‍ കുറച്ചു നേരം എന്തോ ആലോചിച്ച് പ്രഭാതകൃത്യങ്ങള്‍ക്കായ്
കുളിമുറിയില്‍ കടന്നു.
ഞങ്ങള്‍ ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ അവിടെ ഞങ്ങളെ പ്രതീക്ഷിച്ചതുപോലെ ഒരു പ്രായം ചെന്ന ആള്‍ ഉമ്മറപടിയില്‍ ഇരിപ്പുണ്ടായിരുന്നു.
ദിപു അയ്യാളുടെ അടുത്തേക്ക് ചെന്ന് മുഖത്ത് നോക്കി ഉറക്കെ പറഞ്ഞു.
‘എന്നെ മനസ്സിലായോ?’
അയ്യാള്‍ മറുപടി പറയാതെ കൈകൊണ്ട് ആഗ്യം കാണിച്ചു ആരാണെന്ന്.
‘ഞാന്‍ അപ്പുറത്തെ ലക്ഷ്മിയമ്മയുടെ മകനാ’
‘ഞങ്ങള്‍ ഡോക്ടറെ ഒന്ന് വെറുതെ കാണാന്‍ വന്നതാ’
അയ്യാള്‍ പൊയ്ക്കോ എന്ന് കൈകൊണ്ട് പറഞ്ഞു.
ദിപു എന്നെയൊന്ന് തിരിഞ്ഞുനോക്കി അകത്തേക്ക് നടന്നു.
പുതുപെണ്ണ് ചെറുക്കനെ അനുഗമിക്കുന്നത്പോലെ ഞാന്‍ അവന്‍റെ പിന്നില്‍ നടന്നു.
‘ആരാ ദീപു അത്?’
‘ഡോക്ടറുടെ അച്ഛനാ സംസാരശേഷിയില്ല പക്ഷെ ചെവി കേള്‍ക്കാമായിരുന്നു ഇപ്പൊ അതും കുറവാ പ്രായമാവുമ്പോള്‍ ഓരോ മനുഷ്യനും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അല്ലാതെന്തുപറയാന്‍’
ദിപു വാചാലനായ് സംസാരിച്ചു നടക്കുന്നുണ്ടെങ്കിലും എനിക്കത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്‍റെ കണ്ണുകള്‍ ചുറ്റിനും പരതി നടക്കുകയായിരുന്നു.
മുകളിലേക്ക് കയറുംതോറും ഇരുണ്ട ഒരു അന്തരീക്ഷം എന്തോ മടുപ്പിക്കുന്ന
ഗന്ധങ്ങള്‍ നിലതെറ്റി വീഴുന്ന ചില അപശബ്ദങ്ങള്‍ എന്നിവ എന്നെ
വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
ഏതോ മുറിയുടെ മുന്നിലെത്തിയപ്പോള്‍ അവനവിടെ നിന്ന് എന്നെ നോക്കി പതുക്കെ വിളിച്ചു.
‘രാകേഷ് നീയത് കണ്ടോ?’
ഞാന്‍ ഭയത്തോടെ അതിലേറെ ആകാംക്ഷയോടെ ദിപുവിന്‍റെ കയ്യില്‍ എന്തിനോ വേണ്ടി മുറുകെ പിടിച്ചു അവന്‍റെ പിന്നില്‍ നിന്നുതന്നെ ഉള്ളിലേക്ക് എത്തിനോക്കി.
“തുരുമ്പിച്ച ചങ്ങലകണ്ണികളില്‍ ഒരു ജീവന്‍.
മലവും മൂത്രവും പിന്നെ ഏതൊക്കെയോ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും
ഒക്കെകൂടി കുഴഞ്ഞുകിടക്കുന്ന മിശ്രിതത്തില്‍ ഒരു നേരം ശ്വാസം തടസ്സപ്പെട്ടാല്‍ ജീവന്‍തന്നെ നഷ്ടപെട്ടേക്കാം എന്ന അവസ്ഥയില്‍ ഒരു രൂപം
കിടന്നിഴയുന്നു എന്തൊക്കെയോ അവ്യക്തമായ്‌ ഉച്ചരിച്ചുകൊണ്ട്”
എന്‍റെ കാലിന്‍റെ ബലം എവിടെയോ ചോര്‍ന്നു പോകുന്നത് ഞാനറിഞ്ഞു.
കണ്ണുകള്‍ രണ്ടും ഇറുക്കിയടച്ച് കൈകള്‍ കൊണ്ട് ചെവികള്‍ പൊത്തി
ഞാന്‍ താഴെക്കൂര്‍ന്നു.
‘ഹേയ് രാകേഷ് എന്തായിത് നീയിത്രക്ക് സില്ലിയാണോ?’
അവനെന്‍റെ അടുത്തിരുന്നു എന്‍റെ കൈകള്‍ ബലമായ്‌ അടര്‍ത്തിമാറ്റി.
പക്ഷെ അപ്പോഴേക്കും മനുഷ്യന്‍റെ നിസ്സഹായവസ്ഥകളെകുറിച്ച്
ഞാനൊരുപാട് ചിന്തിച്ചു കൂട്ടിയിരുന്നു.
അവിടുത്തെ ഓക്കാനം വരുന്ന ദുര്‍ഗന്ധത്തേയും ആ മനുഷ്യന്‍റെ കണ്ണുകളെയും നേരിടാന്‍ പറ്റാതെ ഞാന്‍ ദിപുവിന്‍റെ കൈകള്‍ തട്ടി മാറ്റി
താഴേക്ക് ഓടിയിറങ്ങി.
‘രാകേഷ് നില്‍ക്കു ഞാനും വരാം’
താഴെ റോഡിലെത്തിയപ്പോഴാണ് ഞാനെന്‍റെ ഓട്ടം നിര്‍ത്തിയത്.
അവിടെ കണ്ട ഒരു കലുങ്കില്‍ കയറിയിരുന്നു.
‘നീയെന്താ രാകേഷ് ഇന്ന് ടോയലറ്റില്‍ പോയില്ലേ?’
അവന്‍ പറഞ്ഞപ്പോഴാണ് ഞാനെന്‍റെ ഇരുപ്പ് ശ്രദ്ധിച്ചത്.
‘ഓ സോറി ഞാന്‍ വന്നപാടെ ഇങ്ങനെ ഇരുന്നതാ’
‘നീയെന്തിനാ ഓടിയത്?’
ഈ പ്രപഞ്ചത്തിലെ തുറന്ന വായുവിനേയും പ്രകാശത്തേയും ഞാന്‍ എന്നിലെക്കാവാഹിച്ചു കണ്ണുകളടച്ചു ഒരു ധ്യാനത്തിലെന്നവണ്ണം ഇരുന്നു.
‘നീയെന്താ പറഞ്ഞത് കേട്ടില്ലേ?’ അവന്‍ ഒച്ചയല്‍പ്പം ഉയര്‍ത്തി.
‘ഏ’ ഞാനൊരു ഞെട്ടലില്‍ ഉണര്‍ന്നു.
‘അയാള്‍ക്ക്‌ എപ്പോഴെങ്കിലും ഈ അവസ്ഥയെപറ്റി ബോധ്യം വന്നിട്ടുണ്ടാകുമോ ദീപു?’
‘എന്ത്’ അവന്‍ ചോദ്യരൂപേണ എന്നെ നോക്കി.
‘മനസ്സിലായിട്ടുണ്ടെങ്കില്‍ അതാകുമോ ആ നിലവിളിയായ് പുറത്തുവരുന്നത്’
അവന്‍ എന്തോ ആലോചിച്ച് പോക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ് കൂടെടുത്തു
തുറന്നു. അത് കാലിയാണെന്ന്കണ്ട് നിരാശയോടെ ചുരുട്ടി തറയിലിട്ട്
പറഞ്ഞു തുടങ്ങി.
‘ഇടക്കെപ്പോഴെങ്കിലും സ്വബോധത്തിന്‍റെ നേര്‍വെളിച്ചം കടന്നു വന്നിട്ടുണ്ടാകും
പക്ഷെ അതാര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ’
‘ഇനി കണ്ടുപിടിച്ചാല്‍ തന്നെ അതൊരു ഭ്രാന്തന്‍ ചലനമായേ കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നൂ’
ഞാന്‍ അവന് മുഖം കൊടുക്കാതെ പറഞ്ഞു.
‘എന്നാലും അവര്‍ക്കയ്യാളെ ഈ വൃത്തികെട്ട സാഹചര്യത്തില്‍ നിന്നും മാറ്റാമായിരുന്നു’
‘നിനക്കറിയാതെയാ രാകേഷ് എപ്പോഴും എവിടെയും തങ്ങള്‍ക്കു വേണ്ടി ചിന്തിക്കുന്നവരെയാ ബന്ധുജനങ്ങള്‍ക്കിഷ്ടം അപ്പോള്‍ പിന്നെ സ്വന്തമായ് പോലും ചിന്തിക്കാന്‍ കഴിവില്ലാത്തവരുടെ കാര്യം പറയാനുണ്ടോ’
‘ഞാന്‍ പോകുന്നു ദിപു ഇന്നത്തെ ദിവസ്സം ആകെ കുളമായ് ഇനിയൊന്നു കിടന്നാലേ ശരിയാകൂ’
അവന്‍റെ മറുപടിക്ക് കാത്തുനില്‍ക്കാതെ ഞാന്‍ വേഗം നടന്നു.
ചെറിയൊരു ഭയം എന്നെ പിടികൂടാന്‍ തുടങ്ങിയിരുന്നു ചില സമയങ്ങളില്‍
ഒരര്‍ത്ഥവും ഇല്ലാതെ എന്‍റെ ചിന്തകള്‍ സഞ്ചരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഭയത്തിനു കാരണം വേറൊന്നുകൂടി ഉണ്ടായിരുന്നു എന്‍റെ മുന്‍ തലമുറയില്‍
പെട്ടവരില്‍ ആര്‍ക്കോ ഭ്രാന്തുണ്ടെന്ന് അമ്മ പറഞ്ഞ ഒരു കേട്ടറിവ്.
“ശ്ശെ” ഞാന്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത് എനിക്കു ഭ്രാന്തോ ഒരിക്കലുമില്ല ഒരു ഭ്രാന്തനെ കണ്ടതുകൊണ്ടുണ്ടായ അപ്പോഴത്തെ വിഷമം
അല്ലാതെന്ത്.
ഞാന്‍ കിടക്കയില്‍ വീണു പുതപ്പെടുത്തു തലവഴി മൂടി കണ്ണുകളടച്ചു.
ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം പരത്തുന്ന മനുഷ്യാസ്ഥികള്‍ എന്‍റെ ചുറ്റിനും
നൃത്തം വെയ്ക്കുന്നു.
‘പോകൂ ദൂരേ പോകൂ’ ഞാനവയെ അകറ്റാന്‍ നോക്കി
പക്ഷെ അവ എന്‍റെ അടുത്തേക്കുതന്നെ വരികയാണ് അവയുടെ എണ്ണം കൂടി വന്നു അതില്‍ ചില വികൃതമായ ശിരസ്സുകളും അതിന്
ചെറുതായ് രൂപമാറ്റം സംഭവിക്കുന്നോ? എന്‍റെ ഛായയാണോ ആ
തലയോട്ടികള്‍ക്ക് കൈവരുന്നത്?
പെട്ടെന്നൊരാള്‍ എന്‍റെ അരികത്തിരുന്ന് എന്‍റെ തലയില്‍നിന്ന് പുതപ്പു വലിച്ചുമാറ്റി എന്‍റെ മുഖത്ത് നോക്കി അട്ടഹസിച്ചു ചിരിച്ചു.
‘നിന്‍റെ ചിന്തകള്‍ ഞാനെടുക്കുകയാണ് നിനക്കിനി അതാവശ്യമില്ല.
അവ എനിക്കു തന്നേക്കൂ നിനക്കിനി ആവശ്യമുള്ളത് ഒരേയൊരു വസ്തുമാത്രം ഞാനവ നിനക്ക് ഭിക്ഷയായ്‌ തരാം. നിന്‍റെ ഉപയോഗം
കഴിഞ്ഞാല്‍ അത് നിന്‍റെ ഇനി വരുന്ന തലമുറകള്‍ക്ക് കൈമാറുക
അതാണ്‌ നിന്‍റെ ജീവിത നിയോഗം.
അനുസ്സരിക്കൂ നീയെന്നെ. എന്നെ അനുസ്സരിക്കാനുള്ള ചിന്തകള്‍ മാത്രം
ഞാനെടുക്കുന്നില്ല. ഊരിയെരിയൂ നിന്‍റെ മേല്‍ വസ്ത്രങ്ങള്‍.
നിനക്കാവശ്യമായ ആഭരണം ഞാന്‍ നിന്നെ അണിയിക്കാം’.
എന്‍റെ കാലുകള്‍ ആരോ ബന്ധിക്കുന്നു. എന്‍റെ മുറിയുടെ വാതിലുകള്‍
ആരോ ചാരിയിടുന്നു. വെളിച്ചം എനിക്കു നിഷേധിക്കപെടുന്നു.
ഞാന്‍ സ്വപ്നം കാണുകയാണോ? എനിക്കു തിരിച്ചറിയാന്‍ കഴിയുന്നില്ല.
‘എന്നെ തുറന്നു വിടൂ’
‘എനിക്കെന്‍റെ ഉറ്റവരെ കാണണം’  
‘എന്‍റെ സുഹൃത്തുകളോടൊപ്പം നടക്കണം’
‘ഈ ചങ്ങലകള്‍ എടുത്തു മാറ്റൂ’
ഞാനലറി വിളിച്ചു..........
ഈ സമയം തൊട്ടടുത്ത വീട്ടില്‍ രണ്ടു സുഹൃത്തുക്കള്‍ കയ്യില്‍ മധുചഷകമേന്തി ലഹരിയുടെ സുഖവിഭ്രാന്തികള്‍ അനുഭവിക്കുകയായിരുന്നു.
‘ഇന്നിനി മതിയെടാ നമുക്ക് നിര്‍ത്താം’
‘എന്താ നിനക്കിത്ര വേഗം മടുത്തോ?’
‘അതല്ല എന്തോ നിലവിളി പോലെ കുറേ നേരമായ് കേള്‍ക്കുന്നു
എനിക്കെന്തോപോലെ’
‘ആ നിലവിളി നിന്നെ വല്ലാതെ ശല്ല്യപെടുത്തുന്നുണ്ടല്ലേ?’
‘അതൊരു ഉന്മാദാവസ്ഥയുടെ നിലവിളിയാണ്’
‘നിനക്കയ്യാളെപറ്റി അറിയണോ?’
എന്തൊക്കെയോ രഹസ്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച് അവന്‍ രണ്ടാമന്‍റെ ചെവിയില്‍ പറഞ്ഞു.

“അയാള്‍ ഒരു ഡോക്ടറാണ്”