Sunday 10 August 2014

മറുക്

എന്‍റെ കണ്ണാടിക്കും എനിക്കും മാത്രം കാണുന്ന തന്‍റെ മുഖത്തെ കറുത്ത പുള്ളിയിലേക്ക് തന്‍റെ ലോകം ചുരുങ്ങി പോവുകയാണോ?

‘നിന്‍റെ മുഖത്ത് കാണുന്ന ഈ വെറുമൊരു കറുപ്പു നിറം എനിക്കൊരു തടസ്സം അല്ല. ഞാന്‍ സ്നേഹിക്കുന്നത് നിന്‍റെ കവിളിലെ സുന്ദരമായ നിന്‍റെ സൌന്ദര്യത്തെയാണ്’.

പക്ഷെ അവളവന് ഒരു വിളറിയ ചിരി സമ്മാനിച്ച് നടന്നു നീങ്ങി.
എനിക്കെന്തോ അരോചകമായിരുന്നു എന്‍റെ വലതു കവിളിലെ കറുത്ത മറുക്. ആ കറുപ്പ് നിറം കണ്ണില്‍ക്കൂടി പ്രവേശിച്ചു സിരസ്സിലെ ചിന്തകളില്‍ വളരെ ശക്തമായി കൂടിക്കലരുന്നതായി എനിക്ക് തോന്നി. പലപ്പോഴും ആ കറുത്ത നിറം എന്‍റെ ചിന്തകളെ വഴി തെറ്റിക്കുന്നു. നെറ്റിയില്‍ ഇടുന്ന ചുവപ്പ് നിറത്തേക്കാളും അതെന്‍റെ മുഖത്ത് വല്ലാതെ മുഴച്ചു നില്‍ക്കുന്നു. എന്‍റെ കണ്ണിലെ നിസ്സഹായതേക്കാളും കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്ന മറുകാണ് മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കാണുന്നത്.
ഒപ്പമുള്ള മറ്റു പെണ്‍കുട്ടികളുടെ ചുണ്ടിലെ പരിഹാസം എന്നെ ചൂഴ്ന്നു നില്‍ക്കുന്നു. അതില്‍ ഞാന്‍ മുങ്ങിത്താഴ്ന്നു ഇല്ലാതാകുന്നു.
‘നീയെന്തിനാണ്‌ ഇത്രയും വിഷമിക്കുന്നത്? ഒറ്റപ്പെട്ടു പോകേണ്ട കാര്യം എന്താണ് ഉള്ളത്? നിന്നെക്കാള്‍ ഭംഗി കുറഞ്ഞവര്‍ ഇവിടെയില്ലേ? ചെറിയൊരു മറുകല്ലേ അതിനിത്രയും പ്രാധാന്യം കൊടുക്കണോ?’
രാത്രിയുടെ ഉറക്കത്തില്‍ വന്നു തഴുകുന്ന നേര്‍ത്ത കാറ്റിനൊപ്പം ആ മറുക് എന്‍റെ ദേഹത്ത് പടരുന്നു ദേഹം മുഴുക്കെ. നോക്കി നില്‍ക്കെ അതിങ്ങനെ പരന്നു നീങ്ങുന്നു. മുഖം, കൈകാലുകള്‍ എല്ലായിടത്തും കറുപ്പ് നിറം വ്യാപിക്കുന്നു.

അവള്‍ എഴുന്നേറ്റു ഓടി. അവളുടെ അപകര്‍ഷതാബോധത്തെ തെളിയിച്ചു കാണിക്കുന്ന ആ നിലക്കണ്ണാടിയുടെ മുന്‍പിലാണ് ഓട്ടം അവസാനിച്ചത്. എന്‍റെ പ്രതിബിംബത്തിലെ മുഖത്തിന്‌ പഴയ വെളുപ്പ്‌ നിറമില്ല. കണ്ണുകളില്‍ വരെ ഇരുണ്ട കറുപ്പ് നിറം പടര്‍ന്നിരിക്കുന്നതായ് തോന്നി.

വളരേ ഉച്ചത്തില്‍ അലറിവിളിച്ചു വസ്ത്രങ്ങള്‍ വലിച്ചു കീറി. ഇല്ല എന്‍റെ പഴയ സൗന്ദര്യം എവിടെയോ നഷ്ടമായിരിക്കുന്നു.
ഭ്രാന്തിയേപോലെ അവളാ കണ്ണാടിയില്‍ ആഞ്ഞു തല്ലി. ഉടഞ്ഞു ചിതറിത്തെറിച്ച ചില്ലു കഷ്ണങ്ങള്‍ അവളുടെ ദേഹത്ത് ഒരായിരം മുറിവുകള്‍ സൃഷ്ടിച്ചു.

നഗ്നദേഹത്ത് ഒഴുകിപരക്കുന്ന ചോരക്ക് അവളുടെ നെറ്റിയില്‍ ഇടുന്ന കടും ചുമപ്പ് പൊട്ടിന്‍റെ നിറമായിരുന്നില്ല. കറുത്തതോ ചുവന്നതോ എന്ന് തിരിച്ചറിയാനാകാത്ത ഒരു ഇരുണ്ട നിറം ആയിരുന്നു. നിലത്ത് ചിതറികിടക്കുന്ന കണ്ണാടി ചില്ലുകളില്‍ അവളുടെ പ്രതിബിംബത്തിനു മുകളിലൂടെ ആ നിറം ഒഴുകി പരന്നു.

‘ഞാന്‍ സ്നേഹിക്കുന്നത് നിന്‍റെ കവിളിലെ സുന്ദരമായ നിന്‍റെ സൌന്ദര്യത്തെയാണ്’

ആ വാക്കുകള്‍ ഉടഞ്ഞു കിടക്കുന്ന കണ്ണാടി ചില്ലുകളില്‍ ഒലിച്ചു പടരുന്ന തന്‍റെ ചോരയില്‍ മുങ്ങി ഇല്ലാതാകുന്നതായ് അവള്‍ക്ക് തോന്നി...   

Sunday 20 April 2014

വഴിമാറുന്ന ഫേസ്ബുക്ക് സൗഹൃദങ്ങള്‍


മുഖപുസ്തകം എന്നാല്‍ സൗഹൃദങ്ങള്‍ക്കപ്പുറം വഞ്ചനകളുടെ ഒരു വലിയ
ലോകം ആണെന്നത് എന്താണ് ഇപ്പോഴും ആളുകള്‍ തിരിച്ചറിയാത്തത്.?
ഒരു സ്ത്രീ അതില്‍ അക്കൌണ്ട് തുടങ്ങുന്നത് ആദ്യം തന്‍റെ അടുത്ത ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയുമായി സംസാരിക്കാനും വിശേഷങ്ങള്‍
പങ്കുവയ്ക്കാനുമാണ്.
സമൂഹം സ്ത്രീകള്‍ക്ക് കല്‍പിച്ചിട്ടുള്ള സമയപരിമിതികളെ വെല്ലുവിളിച്ചുകൊണ്ട് പലരോടും തുറന്നു സംസാരിക്കാനുള്ള വേദി കൂടിയാണ് അവര്‍ക്ക് ഫേസ്ബുക്ക്.

വെറും അടുക്കള വിശേഷങ്ങള്‍ക്കപ്പുറം അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. വളരെ നല്ല കാര്യങ്ങള്‍തന്നെ.
പക്ഷെ സൗഹൃദങ്ങളുടെ എണ്ണം നമ്മളറിയാതെതന്നെ കൂടി പോകും.
പുറമേനിന്നുള്ള പലരോടും അറിയാതെ മനസു തുറക്കുന്നിടത്താണ് പ്രശ്നങ്ങളുടെ ആരംഭം.

സ്വന്തം ഭര്‍ത്താവിനോടോ മക്കളോടോ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഫേസ്ബുക്കില്‍ ചിലവഴിക്കാന്‍ തുടങ്ങുന്നു. തന്‍റെ വിഷമങ്ങള്‍
കേള്‍ക്കാന്‍ അതില്‍ ആളുണ്ടെന്ന തോന്നല്‍..

പക്ഷെ ആ ശ്രോതാവിന്‍റെ ലക്‌ഷ്യം എന്താണെന്ന് അവള്‍ തിരിച്ചറിയാതെ പോകുന്നു. നല്ല സൗഹൃദങ്ങളും ഉണ്ടാവാം ഇല്ലെന്നു തീര്‍ത്തും പറയുന്നില്ല..
പല അക്കൌണ്ടുകളും സ്ത്രീകളെ വശീകരിക്കാന്‍ തന്നെയാണ് നിര്‍മിക്കപ്പെടുന്നത്. തന്നോട് തുറന്നു സംസാരിക്കുകയും തന്‍റെ വിഷമങ്ങള്‍
കേള്‍ക്കാന്‍ മനസു കാണിക്കുകയും ചെയ്യുന്ന വ്യക്തിയെ അവള്‍ അറിയാതെ ഇഷ്ടപ്പെട്ടുപോകുന്നു. ആ അടുപ്പം പിന്നീട് വഴി മാറുന്നത് പ്രേമത്തിലേക്കും അതിനപ്പുറത്തേക്കും ആണ്.

ഭര്‍ത്താവിനേക്കാള്‍ തന്‍റെ കാര്യത്തില്‍ ശ്രദ്ധ വേറെ ഒരുവനുണ്ടെന്ന തോന്നല്‍ വരുന്നിടത്ത് എല്ലാ സീമകളെയും ലംഘിക്കാന്‍ അവള്‍ തയ്യാറാകുന്നു.
ഇത്തരം കാമുകന്മാര്‍ക്ക് ലക്‌ഷ്യം വേറെയാണെന്നത് ആ തോന്നലില്‍ അവള്‍ മറന്നു പോകുന്നു അല്ലെങ്കില്‍ തന്‍റെ ചുറ്റിനുമുള്ള കെട്ടുപാടുകള്‍ അവള്‍ മനപ്പൂര്‍വം മറക്കുന്നു.

വെറും ചാറ്റിലൂടെയും ഫോണ്‍ കോളിലൂടെയും കണ്ട മുഖങ്ങളല്ല ഒരു ചതുര സ്ക്രീനിനു മുന്‍പില്‍ ഉള്ളതെന്ന് സ്ത്രീയും പുരുഷനും മനസിലാക്കുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും.
ഇതുപോലൊരു പ്രണയമാണ് ഒന്നുമറിയാത്ത ഒരു കുഞ്ഞിന്‍റെ ജീവനെടുത്തത് മൊബൈലിലൂടെ തന്‍റെ നഗ്നചിത്രങ്ങള്‍ വരെ അയച്ചു കൊടുക്കാനുള്ള അടുപ്പം വളര്‍ന്നതിന് വെറും മാസങ്ങളുടെ കണക്കേയുള്ളൂ.

വിവാഹം കഴിഞ്ഞ പല സ്ത്രീകളുടെയും ഫേസ്ബുക്ക് ഫ്രെണ്ട്സ് ലിസ്റ്റില്‍ തങ്ങളുടെ ഭര്‍ത്താവ് ഉള്‍പ്പെടുന്നില്ലെന്നത് ഒരു പരമാര്‍ത്ഥം മാത്രമാണ്.

ഇത്രയൊക്കെ പറഞ്ഞെങ്കിലും എന്തുകൊണ്ട് വിവാഹം കഴിഞ്ഞ ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു പുരുഷന്‍ മറ്റുള്ള ബന്ധങ്ങളില്‍ പെടുന്നു.
ആ പ്രണയത്തിനുവേണ്ടി എന്തുകൊണ്ട് സ്വന്തം രക്തത്തെയടക്കം അവര്‍ വലിച്ചെറിയുന്നു എന്നതിനൊന്നും ഉത്തരങ്ങള്‍ കിട്ടിയിട്ടില്ല.

അത് കിട്ടണമെങ്കില്‍ ആദ്യം ഒരു ജിവിതം തുടങ്ങുന്നിടത്ത്നിന്നും ആലോചിക്കണം. വിവാഹ ജീവിതത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പങ്കാളികള്‍ അനുസരിക്കണം. പക്ഷെ ഈ ജീവിത തിരക്കിനിടയില്‍ പലര്‍ക്കും അതിന് സമയം കിട്ടാറില്ല. ആ സമയം കിട്ടാത്തിടത്തോളം ഇതുപോലുള്ള പ്രണയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും..ഇതുപോലെ ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ അതിന്‍റെ ഇരകളായിക്കൊണ്ടിരിക്കും.

Saturday 19 April 2014

ജീവന്‍ വെയ്ക്കാത്ത കുടം

ഒന്നും കാണരുത്. ഒന്നും കേള്‍ക്കരുത്‌. ഒന്നും മിണ്ടരുത്.
കാഴ്ചയുണ്ടായിട്ടും നമ്മള്‍ അന്ധത നടിക്കുക.
കര്‍ണങ്ങളുണ്ടായിട്ടും നമ്മള്‍ ബധിരത നടിക്കുക.
നാവുണ്ടായിട്ടും നമ്മള്‍ നിശബ്ദത പാലിക്കുക.

കാണേണ്ടത് കണ്ടാല്‍ നമ്മുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടും.
കേള്‍ക്കേണ്ടത് കേട്ടാല്‍ നമ്മുടെ ചെവികളില്‍ ഈയം ഉരുക്കിയൊഴിക്കപ്പെടും.
ശബ്ദമുയര്‍ത്തേണ്ടി വന്നാല്‍ നമ്മുടെ നാവ് പിഴുതെടുക്കപ്പെടും.

പാപങ്ങളുടെ പ്രായശ്ചിത്തമായി മാതൃത്വത്തെ അവഹേളിച്ച് തനിക്കുണ്ടായ
മക്കളെയെല്ലാം ദൂരെ എറിഞ്ഞുകളഞ്ഞ മഹാനായ പിതാവിന്‍റെ പതിനൊന്നാമത്തെ മകന്‍റെ മറ്റൊരു പ്രതിരൂപമാണ് നമ്മളെല്ലാവരും.
നമ്മുടെ സഹോദരിമാരുടെ ഉടുതുണി വലിച്ചുകീറുന്നത് നമുക്ക് അല്‍പ്പം
സഹതാപത്തോടെയും വിഷമത്തോടെയും കൈകള്‍ കെട്ടി നോക്കി നില്‍ക്കാം
ദ്വാപരയുഗം കഴിഞ്ഞല്ലോ എന്ന ചിന്തയോടെ.
അല്ലെങ്കിലും പ്രതികരിക്കാന്‍ നമുക്കെന്തവകാശം.?
മാതൃവാക്കിനെ ശിരസാ വഹിച്ചു അഞ്ച് പുരുഷന്മാരോടൊത്ത് ശരീരം
പങ്കു വച്ച സ്ത്രീയില്‍ ജനിച്ച മക്കളല്ലേ നമ്മളെല്ലാവരും.

ഭ്രാന്ത് പിടിച്ച ഭരണകൂടം ഉയരങ്ങളിലേക്ക് ഉരുട്ടി കയറ്റുന്ന കല്ലുകളെ
നോക്കി നമുക്ക് ആര്‍ത്തു ചിരിക്കാം പൊട്ടിക്കരയാം അത് താഴേക്ക്
തള്ളിയിടാന്‍ ഇനിയൊരു ഭ്രാന്തന്‍ ജന്മം കൊള്ളില്ലല്ലോ എന്നോര്‍ത്ത്.
അന്ധത നടിക്കുന്ന സ്ത്രീയുടെ മാംസപിണ്ഡം പകുത്ത് കുടങ്ങളിലാക്കിയപ്പോള്‍ എണ്ണം പിഴച്ചതാണ് നൂറ്റിയൊന്നല്ല
നൂറ്റിരണ്ട് കുടങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ നൂറ്റിരണ്ടാമത്തെ കുടം
മാത്രം ആരും ശ്രദ്ധിച്ചിട്ടില്ല.
നൂറ്റിയൊന്ന് ജന്മങ്ങളും നമ്മളായിരുന്നു. ഇനി ബാക്കിയുള്ള ആ
മാംസപിണ്ഡത്തിനു ഇനിയും ജീവന്‍ വെച്ചിട്ടില്ല.

അതിന് ജീവന്‍ വയ്ക്കുന്നതിനോടൊപ്പം എല്ലാം പോളിച്ചെഴുതേണ്ട സമയമുണ്ടാകും അന്നാണ് പുരാണങ്ങള്‍ മാറ്റിയെഴുതപ്പെടുക.
അന്നാണ് പല നിയമങ്ങളും അരക്കില്ലത്തില്‍ ചുട്ടെരിക്കപ്പെടുക.
അന്നാണ് നമുക്ക് കാഴ്ച്ചയും കേള്‍വിയും ശബ്ദവും തിരിച്ചു കിട്ടുക
പക്ഷെ നൂറ്റിരണ്ടാമത്തെ കുടം ഒരു സങ്കല്‍പ്പം മാത്രം.....




ചില സ്വതന്ത്രചിന്തകള്‍

സാമൂഹ്യ പ്രവര്‍ത്തനം എന്ന പേരില്‍ എന്ത് കൊള്ളരുതായ്മയും ചെയ്യാം എന്ന അവസ്ഥയായിരിക്കുന്നു നമ്മുടെ നാട്ടില്‍. സഹായത്തിന്‍റെ മറവില്‍ ആദ്യം ആള്‍ദൈവങ്ങളായിരുന്നു ഭരിച്ചിരുന്നത് ഇപ്പോഴിതാ ഒരു പകല്‍മാന്യന്‍. പക്ഷെ അദ്ധേഹത്തിന് ആത്മീയതയുടെ കൂട്ടില്ല എന്ന് മാത്രം.
ലളിത ജീവിതം നയിച്ച്‌ മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ കിടന്നു കഷ്ടപെടുന്ന കാഴ്ചകള്‍ കണ്ടിട്ട് കുറച്ചായി ചിരിയടക്കാന്‍ ഈയുള്ളവന്‍ പാടുപെടുന്നു.
പക്ഷെ ഈ ലളിത ജീവിതത്തിനിടയിലും സുഗഭോഗങ്ങള്‍ അനുഭവിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനസ് ആര്‍ക്കും തിരിച്ചറിയാവുന്നതേയുള്ളൂ. അതില്‍ ചിലതാണ് സെലിബ്രിറ്റികളുമായുള്ള ബന്ധങ്ങള്‍. 
സ്വന്തം കച്ചവടം കൊഴുപ്പിക്കാന്‍ അവരെ കൂട്ടുപിടിക്കുന്ന കച്ചവട തന്ത്രങ്ങള്‍ ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇവര്‍ക്കെതിരെ ശബ്ദിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്. ഇവിടുത്തെ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും മൊത്തം അവര്‍ക്കനുകൂലമാണ് എന്നതുതന്നെയാണ് കാരണം. 
വെറുമൊരു ഇന്‍റര്‍വ്യൂ പ്രസിദ്ധീകരിച്ച പുസ്തകഭീമന്മാര്‍ക്കെതിരെയും ചാനലുകള്‍ക്കെതിരെയും ഇപ്പോഴുണ്ടായ നിയമനടപടികളും ആക്രമണങ്ങളും കണ്ടു പേടിച്ച് മിണ്ടാതിരിക്കുന്ന പൊതുജനങ്ങള്‍ ഈ നശിച്ച വ്യവസ്ഥിതിയോട് കലഹിച്ചു തുടങ്ങിയതിന്‍റെ ലക്ഷണങ്ങളാണ് സ്വത്തുവിവരങ്ങള്‍ വെളിപെടുത്തണം എന്നാവശ്യപ്പെട്ട് ശ്രീ ബോബി ചെമ്മണ്ണൂരിനെതിരെ ഉയര്‍ന്നു വന്ന പരാതി. 
ഇന്‍കം ടാക്സുക്കാരൊക്കെ ഇപ്പോള്‍ സിനിമാ താരങ്ങളുടെ പിന്നാലെയല്ലേ അവര്‍ക്കെവിടെ സ്വര്‍ണ ഖനികളുടെയും ആത്മീയതയുടെയും പിറകെ പോകാന്‍ സമയം.
പക്ഷെ ചില ചാനലുകള്‍ ഇപ്പോള്‍ ആള്‍ദൈവങ്ങളുടെ പിറകെ പോകാന്‍ തുടങ്ങിയിട്ടുണ്ട് അവരുടെ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ പക്ഷെ അപ്പോഴും വലയില്‍ കുരുങ്ങുന്നത് അന്നന്നത്തെ ചിലവിന് മായങ്ങള്‍ കാട്ടി ജീവിക്കുന്ന പാവം തരികിട സ്വാമിമാരാണെന്ന് മാത്രം. കോടികളും ഭരണവും കയ്യിലുള്ള അമ്മമാരും അച്ഛന്‍മാരും അപ്പോഴും സേഫ്.
പക്ഷെ ഇതുകൊണ്ടൊന്നും തീരുന്നതല്ല വമ്പന്മാരുടെ ലീലാവിലാസങ്ങള്‍ അതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും പലതിന്‍റെയും മറവില്‍. 
അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത നാടല്ലേ ഇപ്പോള്‍ പരാതി കൊടുത്തവന്‍ നാളെ ജീവിച്ചിരുന്നാല്‍ അയാളുടെ ഭാഗ്യം കൂടെ ഈ പോസ്റ്റെഴുതിയവനും...

Wednesday 16 April 2014

നിറങ്ങള്‍ മങ്ങുന്ന സ്വപ്നം


മഴവില്ലുകളായിരുന്നു എന്‍റെ സ്വപ്നങ്ങളില്‍ ആദ്യം വന്നിരുന്നത്
പക്ഷെ അതിന് വര്‍ണങ്ങള്‍ കൂടുതലായിരുന്നു. ഏഴല്ല ഏഴായിരം.
അറ്റുപോയൊരു ചിത്രശലഭത്തിന്‍റെ ചിറകുപോലെ ഞാനതില്‍
പാറി തെറിച്ചു നടന്നു.
ഇടയ്ക്കെപ്പോഴോ വീശിയടിച്ച കൊടുങ്കാറ്റില്‍ എന്‍റെ സ്വപ്‌നങ്ങള്‍
ഏഴായിരം നിറങ്ങള്‍ എവിടെയോ ചിതറി തെറിച്ചു പോയി.

“എന്താണിത് ഉറങ്ങൂ ഉറങ്ങൂ ശാന്തമായ്” ആരോ എന്‍റെ നെറ്റിയില്‍
തലോടുന്നു. ഞാന്‍ വീണ്ടും പതുക്കെ ഉറക്കത്തിലേക്ക് ഊളിയിട്ടു.
പാതിയില്‍ മുറിഞ്ഞ സ്വപ്‌നങ്ങള്‍ തുടര്‍ന്നുക്കൊണ്ടിരിക്കുന്നു.

പക്ഷെ ഇപ്പോള്‍ മഴവില്ലുകള്‍ക്ക് നിറം മങ്ങുന്നു അവയുടെ
മദിപ്പിക്കുന്ന വര്‍ണങ്ങള്‍ ഒലിച്ചുപോകുന്നു.
കൈക്കുമ്പിളില്‍ കോരിയെടുക്കണോ.?
വേണ്ട ഞാനവയെ അവിടെയുപേക്ഷിച്ചു തിരിഞ്ഞു നടന്നു.

നെല്‍മണികള്‍ കൊത്തിയെടുത്ത് പറന്നുപോകുന്ന പറവകള്‍ അവയുടെ
ചുണ്ടുകളില്‍ നിന്ന് ഓരോ മണികള്‍ താഴെ വീഴുന്നു. ഞാനത് ആവേശത്തോടെ പെറുക്കിയെടുത്തു. ഒന്ന് രണ്ട് മൂന്ന് ‘ഹോ’
എന്‍റെ കൈകളില്‍ ഒതുങ്ങുന്നില്ല ഇതിനെന്താ ഭാരവും വര്‍ദ്ധിക്കുന്നുണ്ടോ?
പക്ഷെ എത്ര നിസ്സാരമായിട്ടാണ് ആ ചെറുകിളികള്‍ അത് കൊത്തി
പെറുക്കി പോകുന്നത്

ബീപ് ബീപ് ‘ശെ’ ഞാന്‍ വീണ്ടും എഴുന്നേറ്റു.
“ഉറങ്ങൂ ഉറങ്ങൂ ശാന്തമായ് ഉറങ്ങൂ”
ആരോ വീണ്ടും എന്‍റെ നെറ്റിയില്‍ തലോടുന്നു. പക്ഷെ ഇപ്രാവശ്യം
എനിക്ക് ശരിക്കും ഉറങ്ങാന്‍ സാധിക്കുന്നില്ല നെറ്റിയിലുള്ള തലോടലിനൊപ്പം
എന്തോ ഒരു സാധനം ശിരസില്‍ ഇറുകുന്നു. എന്തായിരിക്കും?
പതുക്കെ ഒരു തരിപ്പ്. സ്വപ്‌നങ്ങള്‍ മഴവില്ലുകള്‍ ധാന്യമണികള്‍
എല്ലാം ചിതറി തെറിക്കുന്നു അത് ശരീരത്തിലാകമാനം പരക്കുന്നു.
ഇപ്പോള്‍ പുതിയൊരു സ്വപ്നം. പക്ഷെ എന്താണെന്ന് വ്യക്തമാകുന്നില്ല.

ചില വക്കുകള്‍ പൊട്ടിയ നിറങ്ങള്‍ പാതിയുടഞ്ഞ രൂപങ്ങള്‍
അപൂര്‍ണതയുടെ വക്കത്തെത്തി നില്‍ക്കുന്ന ശില്‍പങ്ങള്‍ അതിലാരോ
ചായം പൂശുന്നുണ്ട് എന്‍റെ അബോധമനസ്സാണോ അത്.?
പക്ഷെ വിളിച്ചിട്ട് വിളി കേള്‍ക്കുന്നില്ല എന്നെയൊന്ന് തിരിഞ്ഞു
നോക്കുന്നില്ല നോക്കിയാല്‍ ഒന്ന് പറയാമായിരുന്നു

“എല്ലാം പൂര്‍ണമാക്കിക്കോളൂ ഞാന്‍ പോവുകയാണ്” 

Sunday 30 March 2014

കൊറ്റന്‍ കുളങ്ങരയിലെ പുരുഷാംഗനമാര്‍

പ്രൊജക്റ്റിന്‍റെ ഭാഗമായ് ചമയവിളക്കിനെപറ്റി കേട്ടിട്ടുണ്ടെങ്കിലും
ആദ്യമായാണ്‌ കൊറ്റന്‍ കുളങ്ങരയില്‍ പോകുന്നത്.
സെറ്റുസാരിമുതല്‍ അള്‍ട്രാ മോഡല്‍ വസ്ത്രങ്ങള്‍ വരെയുടുത്ത്
വരിവരിയായ് നില്‍ക്കുന്ന അതിസുന്ദരിമാരെ കണ്ടപ്പോള്‍ അറിയാതെ
മനസ്സൊന്ന് ഇളകിപ്പോയോ..?
ഇന്നലെ വരെ തങ്ങളുടെ മുന്‍പില്‍ മീശ പിരിച്ചു പൗരുഷത്തോടെ
നിവര്‍ന്നു നിന്ന തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ നാണം കുണുങ്ങി സാരിയുടുത്ത് നമ്രശിരസ്കരായി നില്‍ക്കുന്നത് അല്‍പ്പം കുസൃതിയോടെ നോക്കിനില്‍ക്കുന്ന ഭാര്യമാര്‍. പക്ഷെ അവരുടെ മുഖത്ത്കുസൃതിയെക്കാളേറെ നിറഞ്ഞു നില്‍ക്കുന്നത് ദേവിയോടുള്ള ഭക്തിയാണ്.


സ്ത്രീവേഷം കെട്ടി അണിഞ്ഞൊരുങ്ങാന്‍ മേക്കപ്പ് പുരകളും അതുപോലെ
സുന്ദരിമാര്‍ക്ക് ഫോട്ടോയെടുക്കാന്‍ താല്‍ക്കാലിക സ്റ്റുഡിയോകളും ധാരാളം.
ഈ രണ്ട് ദിവസങ്ങളിലുമായ് ആയിരക്കണക്കിന് പുരുഷാംഗനമാരാണ്
വിളക്കെടുക്കാന്‍ വരുന്നത് സ്ത്രീ വേഷത്തില്‍ വിളക്കെടുത്ത് പ്രാര്‍ഥിച്ചാല്‍ തങ്ങളുടെ ഏതാഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം.

ചമയവിളക്കിനെകുറിച്ച് കേട്ടറിവില്ലാത്തവര്‍ കണ്ണെഴുതി പൊട്ടുതൊട്ട്
മുല്ലപ്പൂ ചൂടി കൊലുസും വളയുമണിഞ്ഞു നില്‍ക്കുന്ന സ്ത്രീവേഷങ്ങള്‍ കണ്ടാല്‍ ആ നില്‍ക്കുന്നത് പെണ്‍വേഷം കെട്ടിയ ആണുങ്ങളാണെന്ന്‌ പറഞ്ഞാലും വിശ്യസിക്കില്ല.


ചമയവിളക്ക് ദിവസം ക്ഷേത്രപരിസ്സരത്തും റോഡരികിലും കാര്‍കൂന്തല്‍ കോതിയൊതുക്കി അണിഞ്ഞൊരുങ്ങി നാണം കുണുങ്ങി നില്‍ക്കുന്ന
അതിസുന്ദരിമാരെ കണ്ടാല്‍ ഉറപ്പിക്കാം അത് പുരുഷാംഗനമാരാണ്‌.
അവരെ ആസൂയയോടെ നോക്കി മാറി നില്‍ക്കുന്ന നിറം മങ്ങിയ
പാവകളാണ് യഥാര്‍ത്ഥ സ്ത്രീകള്‍.


കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം
-----------------------------------------------
കൊല്ലം ജില്ലയിലെ ചവറ മേജര്‍ ശ്രീ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ്. 
ഇവിടുത്തെ ചമയ വിളക്ക് ലോക പ്രശസ്തമായ ഒരു ആചാരമാണ്.
ഭക്ത സഹസ്രങ്ങള്‍ക്ക് അഭയവും ആശ്വാസവും അരുളുന്ന സ്വാതികഭാവത്തിലുള്ള സ്വയുംഭുവായ വനദുര്‍‍ഗയുടെ പുണ്യപുരാതന ക്ഷേത്രമാണ് ചവറ ശ്രീ കൊറ്റംകുളങ്ങര ദേവിക്ഷേത്രം. 
തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീഴിലുള്ള മേജര്‍ ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തിന്‍റെ പേരില്‍തന്നെ ആത്മീയതയുടെ പരിപാവനത്വം തുളുമ്പി നില്‍ക്കുന്നു.


ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പുരാതനകാലത്ത്‌ കാടുംപടലവും ഇടതൂ൪ന്ന്‌വളര്‍ന്നിരുന്ന സ്ഥലമായിരുന്നു. ഇപ്പോഴത്തെ ക്ഷേത്രങ്കണത്തിന്‍റെ വടക്കുപടിഞ്ഞാറേ മൂലയക്ക്‌ ഭൂതകുളംഎന്നറിയപ്പെട്ടിരുന്ന ചെറിയ കുളം, ഇന്നുകാണുന്ന ക്ഷേത്രക്കുളത്തിന്‍റെ സ്ഥാനത്ത് വിസ്തൃതമായ ചിറ. വര്‍ഷകാലങ്ങളില്‍ ഇവ രണ്ടും കരകവിഞ്ഞ് സമീപത്തുള്ള പാടങ്ങളിലേക്ക് ഒഴുകുന്നു.
പുല്ലും വെള്ളവും സുലഭമായ ഈ പ്രദേശത്ത് സമീപവാസികളായ കുട്ടികള്‍ കാലിമേയ്ക്കാന്‍ ഇടം കണ്ടെത്തി. ഒരു ദിവസം അടര്‍ന്നുവീണുകിട്ടിയ നാളീകേരം ഭൂതക്കുളത്തിന് തെക്കുകിഴക്ക് ഉയര്‍ന്നിരുന്ന കല്ലില്‍വച്ച് തൊണ്ട് നീക്കംചെയ്യാന്‍ ശ്രമിക്കവേ ലോഹക്ഷണം കല്ലില്‍ തട്ടിയപ്പോള്‍ ശിലയില്‍നിന്ന് നിണം വാര്‍ന്നുവന്നു പരിഭ്രാന്തരായ അവര്‍ വീടുകളിലെ മുതിര്‍ന്നവരെ വിവരം ധരിപ്പിച്ചു.
നാട്ടുപ്രമാണിയുടെ നേതൃതത്തില്‍ പ്രശ്നം വയ്പിച്ചു നോക്കിയപ്പോള്‍ ശിലയില്‍ സാതികഭാവതില്ലുള്ള വനദുര്‍‍ഗ കുടികൊള്ളുന്നുവെന്നും നാടിന്‍റെയും നാട്ടുകാരുടെയും ഐശ്വര്യത്തിന്നുവേണ്ടി ക്ഷേത്രം നിര്‍മിച്ചു പൂജാദികര്‍‍മ്മങ്ങള്‍ നിര്‍വഹിക്കണമെന്നും കാണാ൯കഴിഞ്ഞു. അന്നേദിവസംമുതല്‍ നാളീകേരം ഇടിച്ചുപിഴിഞ്ഞെടുത്ത് കൊറ്റന്‍ ദേവിക്ക് നിവേദ്യമായി നല്‍കി.

കുമാരന്മാര്‍ ബാലികമാരായ് വേഷമണിഞ്ഞ്‌ ദേവിയുടെ മുന്നില്‍ വിളക്കടുത്തു. ദിവ്യശിലയ്ക്ക് ചുറ്റും കുരുത്തോലപ്പന്തല്‍കെട്ടി വിളക്കുവച്ചു. കുളക്കരയിലെ സ്വയുംഭുവായ വനദുര്‍‍ഗയുടെ ക്ഷേത്രം പിന്നീട് കൊറ്റംകുളങ്ങര ക്ഷേത്രമായി അറിയപ്പെട്ടു. വായുമണ്ഡലം മേല്‍ക്കൂരയായി സങ്കല്പിക്കണമന്നും മേല്‍ക്കൂര പാടില്ലെന്നും ദേവപ്രശ്നവിധി ഉണ്ടായതിനാല്‍ താത്രികവിധിപ്രകരം നിര്‍മിച്ച മേല്‍ക്കൂരയില്ലാത്ത ശ്രീ കോവിലില്‍ ൠതുഭേദങ്ങളെല്ലാം തന്നിലാവാഹിച്ച് ശക്തിസ്വരുപിണിയും എന്നാല്‍ വാത്സല്യനിധിയുമായ ദേവി തന്‍റെ ഭക്തരില്‍ കാരുണ്ണ്യാമൃതവര്‍ഷം  ചൊരിഞ്ഞ് ഇവിടെ വാണരുളുന്നു.

ചമയ വിളക്ക്
.............................
എല്ലാ വര്‍ഷവും മീനം 10,11,തീയതികളില്‍ രാത്രിയില്‍ നടക്കുന്നതാണ് ചമയവിളക്ക്.
അഭീഷ്ടകാരൃസിദ്ധിക്കായി പുരുഷന്മാര്‍ വ്രതാനുഷ്ഠാനത്തോടെ സ്ത്രീ വേഷംധരിച്ച് ചമയവിളക്കടുക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദിവ്യ ശിലയ്ക്ക് ചുറ്റും കുരുത്തോല കെട്ടി ഗോപാല ബാലന്മാര്‍ നാണം കുണുങ്ങികളെപ്പോലെ വെള്ളക്ക മോടില്‍ വിളക്ക് വെച്ചതിന്‍റെ ഐതീഹ്യ പെരുമായാണ്  പുരുഷാംഗനമാരുടെ ചമയ വിളക്കിന്‍റെ ചരിത്രം.

ഭാരതത്തില്‍ ഒരിടത്തും കാണാന്‍ കഴിയാത്ത അപൂര്‍വമായ പുരുഷാംഗനമാരുടെ ചമയ വിളക്ക് വൈകീട്ടുതന്നെ തുടങ്ങുമെങ്കിലും 
ചടങ്ങുകള്‍ നടക്കുന്നത് പുലര്‍ച്ചെ മൂന്നു മണിയോട് കൂടിയാണ് 

കിഴക്ക് കുഞ്ഞാലംമുട് മുതല്‍ അറാട്ടുകടവ് വരെ വരിവരിയായി നില്‍ക്കുന്ന ആയിരക്കണക്കിന് ചമയവിളക്കുകള്‍ക്ക് അനുഗ്രഹം ചൊരിയുന്നതിനായ്‌ ദേവി കുഞ്ഞാലംമൂട്ടില്‍ നിന്നും എഴുന്നളളുന്നു. ദേവിയുടെഎഴുന്നളളത്തു അവാച്യവും ഭക്തിനി൪ഭരവുമായ ആനന്ദാനുഭൂതിയാണ് ഭക്തജനങ്ങളില്‍  ഉളവാക്കുന്നത്.

വിളക്ക് കണ്ടു ആറാട്ട് കഴിഞ്ഞതിനു ശേഷം കല്‍പവൃക്ഷത്തിന്‍റെ  സ്വ൪ണവ൪ണാഭമായ കുരുത്തോലയും കമുകും വാഴപ്പോളയും കൊണ്ട് ക്ഷേത്ര മാതൃകയില്‍ നിര്‍മിച്ച പന്തലില്‍ ദേവി വിശ്രമിക്കുന്നു എന്നാണ് സങ്കല്‍പം

കുരുത്തോല പന്തലിന്‍റെ ചരിത്രം
----------------------------------------------------
ക്ഷേത്ര ഐതിഹ്യവുമായ്  ബന്ധപ്പെട്ടതാണ് കുരുത്തോലകള്‍ കൊണ്ടുള്ള താല്‍ക്കാലിക ക്ഷേത്രം . കുരുത്തോല കൊണ്ടുള്ള ശ്രീകോവിലില്‍ മുഖമണ്ഡപവും സായാഹ്ന സൂര്യന്‍റെ കിരണങ്ങലേറ്റ് നില്‍ക്കുന്ന കാഴ്ച്ച നയനാനന്ദകരമാണ് .

മണ്ണില്‍ സ്പര്‍ശിക്കാതെ മുറിച്ചെടുക്കുന്ന അടയ്ക്കാമരം, വാഴ, കുരുത്തോല എന്നിവ കയറോ ആണിയോ ഉപയോഗിക്കാതെ പ്രതേക കണക്കില്‍ ഒരുക്കിയെടുക്കുന്നു. പത്താം ഉത്സവത്തിന് കെട്ടുന്ന പന്തലിനുള്ള സാധനങ്ങള്‍ അന്നേ മുറിയ്ക്കുവാന്‍ പാടുള്ളൂ. ഇതിനുള്ള കല്‍പീഠങ്ങള്‍ കാക്കത്തിമാരാണു വൃത്തിയാക്കുന്നത്.
ഈ ജോലിക്ക് മുന്‍പ്‌ കരക്കാര്‍ക്ക് വെറ്റിലയും പുകയി‍ലയും ഉള്‍പ്പെടുന്ന ദക്ഷിണ നല്‍കി അനുവാദം വാങ്ങണം. കരക്കാ൪ തിരിച്ചും ദക്ഷിണ നല്‍കുന്നു. കുരുത്തോല പന്തല്‍ കെട്ടുന്നതിന്നുള്ള അവകാശം തണ്ടര്‍ സമുദായതിനാണ്

ഐതിഹ്യം: കടപ്പാട് 





Wednesday 19 March 2014

മോക്ഷം..

‘എന്തിനും ഇനിയൊരു സഹായിയെ കണ്ടെത്തണം’
രൂപ വന്നുപോയത്തിനു ശേഷമാണ് ഞാനും അതിനെപറ്റി ആലോചിച്ചത്.
‘ഒരു സമയത്തും നിര്‍ത്താതെ ചില്ലുനൂലുകള്‍ താഴോട്ടു വരിയിടുന്ന
ആ നശിച്ച ദിവസ്സത്തില്‍ വെള്ളത്തുണി കൊണ്ട് മൂടിയത് നിന്‍റെ
ജീവിതമായിരുന്നില്ല ഒരുപക്ഷെ നീയുണ്ടല്ലോ അവളെ സാക്ഷിയാക്കി
നീ വരച്ച ചിത്രങ്ങളുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കും യാതൊരുവിധ വിഷമവും കൂടാതെ അവള്‍ പോയത്’

പക്ഷെ എനിക്കപ്പോള്‍ രൂപയോട്‌ മറുപടി പറയാന്‍ തോന്നിയില്ല
എല്ലാം മൂളി കേട്ടു. ഇനിയും ഒരു സഹായി.?
സഹായി മാത്രമല്ലായിരുന്നല്ലോ എനിക്കവള്‍. ഞാനതെങ്ങനെ രൂപയോട്‌
പറഞ്ഞു മനസ്സിലാക്കും.?

ക്യാന്‍വാസ് എടുത്തുവച്ച് ചായകൂട്ടുകള്‍ കലക്കി ഒരാവേശത്തോടെ
എന്തൊക്കെയോ കോറിവരച്ചു.
ആറിതുടങ്ങിയ കിതപ്പിനിടയില്‍ സസൂക്ഷ്മം തന്‍റെ ചിത്രത്തെ അവന്‍
ഒരിക്കല്‍ക്കൂടി വിലയിരുത്തി.

മഞ്ഞയുടെയും പച്ചയുടെയും ചുവപ്പിന്‍റെയും ഇടയില്‍ ഞാന്‍ കലക്കാത്ത
വെളുത്ത നിറം എങ്ങനെവന്നു.? 
വെള്ളയുടെ അറ്റത്ത്‌ വിരലുകള്‍ കൂട്ടിക്കെട്ടിയ ചുവപ്പ് പാദങ്ങള്‍. ഇതെങ്ങനെ സംഭവിച്ചു.?
ഇതൊന്നുമല്ലായിരുന്നല്ലോ ഞാന്‍ വരച്ചത്.?

മോക്ഷപ്രാപ്തിക്കായ് ഗംഗയില്‍ മുങ്ങുന്ന മനസ്സോടെയാണ്
പിന്നെയവനാ ചായകൂട്ടുകളെ സ്പര്‍ശിച്ചത്.

പലവിധ നിറങ്ങള്‍ സിരസ്സിലൂടെ ഒലിച്ചിറങ്ങി ഒടുവില്‍ ബ്രഷുകളാല്‍

കവിത വരച്ച ആ ചിത്രകാരന്‍ സ്വന്തം ക്യാന്‍വാസില്‍ തന്നെ തളര്‍ന്നു വീഴുമ്പോള്‍ നിറങ്ങള്‍ ചാലിച്ച അവന്‍റെ മുടിയിഴകളെ പ്രതലമാക്കി പുതിയ ചിത്രങ്ങളെ വരച്ചുകൊണ്ടിരുന്നത് രൂപയുടെ കൈകളായിരുന്നു. 

Monday 10 February 2014

ഒരു ജോണ്‍ എബ്രഹാമിന്‍റെ പുനര്‍വിചിന്തനം....




കോളേജ് പഠനകാലത്ത് ചെഗുവേരയായിരുന്നു അവന്‍റെ മാര്‍ഗദര്‍ശി.
ജോണ്‍ എബ്രഹാം ആയിരുന്നു അവന്‍റെ ആരാധ്യപുരുഷന്‍.
കനം കൂടിയ ചുരുട്ടിന്‍റെ പുകമറയ്ക്കുള്ളില്‍ അവന്‍
ലോകരാഷ്ട്രങ്ങളിലെ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു.

വീര്യം കൂടിയ നാടന്‍ ചാരായത്തിന്‍റെ ലഹരികളില്‍ അവന്‍
വിപ്ലവഗാനങ്ങള്‍ രചിച്ചു.
അവന്‍റെ കൂട്ടുക്കാര്‍ അവനെ തങ്ങളുടെ ജോണ്‍ എബ്രഹാം ആയി കണ്ടു.
അതിനിടയില്‍ കടന്നുവരുന്ന അമ്മയും അനുജത്തിയും അവന്‍റെ
തത്വശാസ്ത്രങ്ങളില്‍ പൊരുത്തപ്പെടാനാവാതെ കുഴഞ്ഞുവീണു.
ഉത്തരവാദിത്ത്വങ്ങള്‍ ഏല്‍പ്പിച്ചു തരുന്ന ബന്ധങ്ങള്‍ എന്ന
കാഴ്ച്ചപ്പാടുകളോട് അവന് വെറുപ്പായിരുന്നു,,
അതുകൊണ്ടുതന്നെ ആ വീഴ്ചകള്‍ അവന്‍റെ ചുണ്ടിലെരിയുന്ന
ചുരുട്ടിന്‍റെ കനത്ത വെള്ള പുകയ്ക്കുള്ളില്‍ മൂടിപ്പോയ്.

നീണ്ട കലാലയ ജീവിതം തന്ന സുഹൃത്തുക്കള്‍ നമ്മുടെ ചിന്തകള്‍
വരട്ടു തത്വശാസ്ത്രം എന്ന് വിലപിച്ചു ചിതറിപ്പോയതോടെ
അവനിലെ ചെഗുവേരയും ജോണ്‍ എബ്രഹാമും അവനെ നോക്കി
പുച്ചിച്ചു ചിരിക്കാന്‍ തുടങ്ങി.
ആരൊക്കെ ഇട്ടെറിഞ്ഞുപ്പോയാലും ഞാനെന്‍റെ തത്വശാസ്ത്രങ്ങളില്‍
മുറുകെതന്നെ പിടിക്കും അതാണെന്‍റെ ജീവിതം.
മുഷിഞ്ഞ ജുബ്ബയും നീട്ടിവളര്‍ത്തിയ ജഡപിടിച്ച മുടിയും താടിയും
കൈമുതലായ് അവന്‍ വീട്ടിലേക്ക് കയറിചെല്ലുമ്പോള്‍ അവിടെ
അവനെ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല പക്ഷെ വീടിന്
പതിവില്ലാത്ത ഒരു ഉണര്‍വുള്ള ച്ചായ
പതുക്കെ ഉമ്മറവാതില്‍ തുറന്നു അവന്‍ അകത്തു കയറി
നാടന്‍ ചാരായത്തിന്‍റെ കെട്ടുകള്‍ അഴിഞ്ഞു പോയിരുന്നോ..? സംശയം...

അമ്മയുടെ തുടയില്‍ നിന്നെഴുന്നേല്‍ക്കുന്നതാര്..?
അവന്‍ തിരിഞ്ഞു നടന്നു..
‘തന്‍റെ അനുജത്തി എവിടെ..? അവള്‍..?
അവളുടെ വിയര്‍പ്പുതുള്ളികള്‍ ആയിരിക്കുമോ വീടിന്‍റെ മുകളില്‍
കത്തിക്കൊണ്ടിരിക്കുന്ന സൂര്യന്‍റെ പ്രകാശത്തിനു കാരണം’..?

ഒടുവില്‍ ആ വീട്ടില്‍ പരക്കുന്ന നിലവിളിയേയും എരിയുന്ന
നിലവിളക്കിലെ തിരികളേയും നോക്കി അവര്‍ അടക്കം പറഞ്ഞു.

‘ജോണ്‍ എബ്രഹാമിനെ പോലെ തന്നെയായിരുന്നുവെന്നാ കേട്ടത്

വീഴുമ്പോള്‍ ഇവനും സ്വബോധം ഉണ്ടായിരുന്നില്ലത്രേ’...