Saturday 14 September 2013

വീണ്ടും ഒരു പീഡനം



"മരണം" ഏതൊരു മനുഷ്യന്‍റെ ചിന്തകള്‍ക്കും
അതുവരെ ഉണ്ടായിരുന്ന ജീവിത പ്രതിസന്ധികള്‍ക്കും
സന്തോഷങ്ങള്‍ക്കും പ്രണയത്തിനും പ്രണയനൈരാശ്യങ്ങള്‍ക്കും
എല്ലാവിധ ജീവിത സാഹചര്യങ്ങള്‍ക്കും മീതെ ഒരു ഫുള്‍സ്റ്റോപ്പ്.
ആത്മഹത്യ ഈ ഒരു ചിന്തയുമായാണ്‌
ഞാന്‍ അധികമാരും ഇല്ലാത്ത ഒരു ഒഴിഞ്ഞ റെയില്‍വേ ട്രാക്കിലേക്ക്‌ നടന്നത്‌.
"ഹേയ്...
പുറകില്‍ നിന്ന് ഒരു പെണ്‍ശബ്ദം.
നാശം! സ്വസ്ഥമായ് ഒന്നു മരിക്കാന്‍ പോലും ഈ സ്ത്രീവര്‍ഗ്ഗങ്ങള്‍ സമ്മതിക്കില്ലെ?
എന്ന ചിന്തയുമായ് തിരിഞ്ഞു നോക്കി.
ചുരുളന്‍ മുടിയും വിടര്‍ന്ന കണ്ണുകളുമായ് ഒരു "22" വയസ്സുതോന്നിക്കുന്ന ഒരു പെണ്‍കുട്ടി.
'ഈ സ്ഥലം ഞാന്‍ നേരത്തേ കണ്ടുവച്ചതാ നിങ്ങള്‍ക്ക്‌ കുറച്ചുമാറി എവിടെയെങ്കിലും നോക്കിക്കോടെ?'
ഓ.. ആത്മഹത്യ ചെയ്യാനും ക്യൂ നില്‍ക്കണോ? എന്നോര്‍ത്തു ഞാന്‍ അവളോട്‌ ഒന്നും പറയാതെ നടന്നു.
'ഒന്നു നില്ക്കൂ മാഷെ എപ്പോഴാ ട്രെയിന്‍?'
വീണ്ടും അവളുടെ ശബ്ദം.
'ചാവാന്‍ വേണ്ടി ഇറങ്ങിപുറ്പ്പെടുമ്പോള്‍ ഇതൊന്നും നോക്കിയില്ലെ?'
അല്പം ഈര്‍ഷ്യയോടുകൂടി ഞാന്‍ പറഞ്ഞു.
'സമയവും കാലവും മുന്‍കൂട്ടി ചിന്തിചിട്ട്‌ ആരെങ്കിലും ഇതിനിറങ്ങുമോ മാഷെ'.?
ഓ.. അതും ശരിയാ.
എന്തോ അവളോടുണ്ടായിരുന്ന എന്റെ ദേഷ്യം പകുതി കുറഞ്ഞതുപോലെ എനിക്കു തോന്നി.
അല്ലെങ്കില്‍തന്നെ ഇനി ആരോടെങ്കിലും ദേഷ്യം കൊണ്ടു നടന്നിട്ടെന്തിനാ?.
'ആട്ടെ ഈ ചെറുപ്രായത്തില്‍ തന്നെ കുട്ടിക്കു ജീവിതം മതിയായോ?'
എന്റെ ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല അവള്‍ നിര്‍ത്താതെ ചിരിച്ചു.
മരിക്കാന്‍ പോകുന്നവള്‍ക്ക്‌ ഇങ്ങനെ ചിരിക്കുവാന്‍ പറ്റുമോ ?
'എന്റെ മാഷെ ഞാന്‍ അത്ര ചെറിയ കുട്ടിയൊന്നുമല്ല
പിന്നെ ജീവിതം മടുക്കാന്‍ പ്രായം ഒരു തടസ്സമാണോ?'
'ആട്ടെ മാഷ്‌ എന്തിനാ മരിക്കാന്‍ വന്നത്‌?'
'പ്രതികാരം. വേറെയൊന്നും  ചെയ്യാന്‍ പറ്റാതെ നോക്കിനില്ക്കുന്നവന്റെ പ്രതികാരം.
എന്റെ കാമുകിക്ക്‌ ഞാന്‍ കൊടുക്കുന്ന വിവാഹ സമ്മാനം'

'പ്രണയനൈരാസ്യം അല്ലെ മാഷെ? ആട്ടെ നിങ്ങള്‍ എത്ര കാലം പ്രണയിച്ചു?'
'നാലു വര്‍ഷം നാലു വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു
ഒരു മനസ്സും ഒരു ശരീരവുമായ്
പിന്നെയെപ്പോഴോ അവള്‍ക്ക്‌ തോന്നിക്കാണും എന്നെ വേണ്ടെന്ന്‌'
'അയ്യേ ഇതു പോലുള്ള നിസ്സാരകാര്യങ്ങള്‍ക്ക്‌ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ?
മണ്ടന്‍ മാഷ്‌'
അവള്‍ വീണ്ടും ചിരി തുടങ്ങി.
'അവള്‍ പോയാല്‍ പോകട്ടേ മാഷെ
മാഷ്ക്ക്‌ മാഷിനെ സ്നേഹിക്കാന്‍ പറ്റുന്ന ഒരു പെണ്‍കുട്ടിയെ തീര്‍ച്ചയായും കിട്ടും ഇപ്പൊള്‍ പൊയ്ക്കോളു'
എന്തോ മരിക്കാന്‍ ഉള്ള മനസ്‌ അവളുടെ ചിരി കണ്ടപ്പോള്‍ തന്നെ എന്നില്‍ നിന്ന്‌ മാഞ്ഞുപോയിരുന്നു.
ഒരു വ്യക്തിയെ മരണത്തെപറ്റി ചിന്തിപ്പിക്കാനും അതില്‍ നിന്ന്‌ പിന്തിരിപ്പിക്കാനും ഉള്ള സ്ത്രീയുടെ കഴിവ്‌ ഓര്‍ത്ത്‌ ഞാന്‍ അത്ഭുതപെട്ടു.
'കുട്ടി എന്തിനാ ഇങ്ങോട്ടു വന്നത്‌?'
അത്ര നേരം കൊണ്ട്‌ വളരേ അടുത്തുപോയതു കൊണ്ട്‌ ഞാന്‍ ചോദിച്ചു.
"സിംപിള്‍" എന്റെ വയറ്റില്‍ ഒരു കുഞ്ഞു വളരുന്നുണ്ട്‌'
അവളുടെ കൂസലില്ലായ്മ എന്നെ വീണ്ടും അത്ഭുതപെടുത്തി.
പ്രണയത്തിന്റെ ബാക്കിപത്രമാവും അല്ലെ? ചെറിയൊരു പുച്ചത്തോടുകൂടി ഞാന്‍ ചോദിച്ചു.
'ഇതിനൊരു പരിഹാരം ഞാന്‍ കണ്ടെത്തിയാല്‍ കുട്ടി ആത്മഹത്യയില്‍ നിന്ന്‌ പിന്മാറുമോ?'
'ഇതിനൊരു പരിഹാരം എനിക്കാവശ്യമില്ല'
'അതെന്താ?'
'ഞാനും എന്റെ കുട്ടിയും ഒരാളെതന്നെ അഛാ എന്നു വിളിക്കുന്നത്‌ എനിക്ക്‌ ചിന്തിക്കാനാവില്ല'
ഇപ്പോള്‍ അവളുടെ മുഖത്ത്‌ ആ ചിരി ഉണ്ടായിരുന്നില്ല.
അവള്‍ പറഞ്ഞത്‌ ഉള്‍ക്കൊള്ളാന്‍ എനിക്കല്പം സമയം വേണ്ടിവന്നു.
തലയുയര്‍ത്തി നോക്കിയപ്പോള്‍ അരികില്‍ അവള്‍ ഉണ്ടായിരുന്നില്ല.
ആ വാക്കുകള്‍ എന്റെ ചിന്തകളെ ഭ്രാന്തമായ് മദിച്ചുകൊണ്ടിരിക്കുന്നതിനിടയിലും ഞാന്‍ അറിഞ്ഞു
ദൂരെ നിന്ന്‌ചീറിപാഞ്ഞു വരുന്ന ട്രെയിനിന്റെ ഇരമ്പല്‍....... ....

2 comments: